സംസ്ഥാനത്തെ വന്യജീവി ആക്രമണത്തിൽ പ്രതികരിച്ച് താമരശ്ശേരി, കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പുമാർ. വനംമന്ത്രി രാജിവെക്കണമെന്നും ഇവിടെ ഒരു സർക്കാർ ഉണ്ടോ എന്ന് അറിയുകയാണ് നമ്മുടെ ആവശ്യമെന്നും ബിഷപ്പുമാർ പറഞ്ഞു. ബിഷപ്പുമാരായ മാർ ജോസ് പുളിക്കൽ, മാർ റെമീജിയോസ് ഇഞ്ചനാനിയിൽ എന്നിവരാണ് സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.
കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ നടന്ന ഇൻഫാം സംസ്ഥാന അസംബ്ലിയിൽ സംസാരിക്കവെയാണ് ബിഷപ്പുമാരായ മാർ ജോസ് പുളിക്കൽ, മാർ റെമീജിയോസ് ഇഞ്ചനാനിയിൽ എന്നിവരുടെ വിമർശനം. വന്യജീവി ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെടുമ്പോൾ സർക്കാരും വനംവകുപ്പും നോക്കുകുത്തികളായി നിൽകുകയാണെന്ന് ബിഷപ്പുമാർ ആരോപിച്ചു. കർഷകരായതുകൊണ്ട് കാർഷിക മേഖലയിലുള്ള ആളുകൾക്ക് ജീവിക്കാനുള്ള അവകാശമില്ലേയെന്ന് താമരശ്ശേരി ബിഷപ്പ് ചോദിച്ചു. ഇവിടെ എവിടെയാണ് ഭരണം നടക്കുന്നതെന്നാണ് ചോദിക്കാനുള്ളത്. ഇത്തരത്തിൽ നടക്കുന്ന വന്യജീവി ആക്രമണങ്ങളിൽ സർക്കാരിനും വനം വകുപ്പിനും യാതൊരു ഉത്തരവാദിത്തവുമില്ലേയെന്നും താമരശേരി അതിരൂപത ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ചോദിച്ചു.
വന്യ ജീവി ആക്രമണങ്ങൾ തുടർക്കഥയാകുന്ന ഈ സാഹചര്യത്തിൽ സംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കാൻ വനംമന്ത്രി തയ്യാറാവണം. ധാർമികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് ഈ സംഭവങ്ങൾക്ക് അദ്ദേഹം മറുപടി പറയാൻ തയാറാകണമെന്നാണ് നമ്മളുടെയും ഇൻഫാമിന്റെയും ആവശ്യമെന്നും ബിഷപ്പ് പറഞ്ഞു. ഇവിടെ ഒരു സർക്കാർ ഉണ്ടോയെന്ന് അറിയുകയാണ് നമ്മുടെ ആവശ്യം. വരും ദിവസങ്ങളിൽ ഇക്കാര്യം ഉയർത്തിപിടിച്ച് വൻ പ്രക്ഷോഭ പരിപാടികളുമായി നമ്മൾ മുന്നോട്ട് പോകുമെന്നും ബിഷപ്പ് ആഹ്വാനം ചെയ്‌തു. അതേസമയം വന്യജീവി ആക്രമണങ്ങളിൽ ആളുകൾ കൊല്ലപ്പെടുമ്പോൾ സർക്കാരും വനംമന്ത്രിയും എവിടെ പോയെന്നാണ് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൻ ചോദിച്ചു.