ശബരിമല വിഷയത്തിൽ ദു:ഖമുണ്ടെന്ന് ‍പരസ്യമായി പറയാൻ മുഖ്യമന്ത്രി തയ്യാറാണോ: രമേശ് ചെന്നിത്തല 

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍ എല്ലാവർക്കും ദു:ഖമുണ്ടെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന ഭക്തജനങ്ങളെ കബളിപ്പിക്കുന്നതിന് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ദു:ഖമുണ്ടെന്ന് കടകംപള്ളി മാത്രം പറഞ്ഞിട്ട് കാര്യമില്ല. നിലപാട് തെറ്റായിപ്പോയെന്നും അതില്‍ ദു:ഖമുണ്ടെന്നും ‍പരസ്യമായി പറയാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാണോ എന്നാണ് ജനങ്ങൾക്ക് അറിയേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ശബരിമല വിഷയത്തില്‍ തെറ്റു പറ്റി എന്ന് സി.പി.എം നിലപാടെടുത്ത ശേഷവും ഒരു തെറ്റും പറ്റിയിട്ടില്ലെന്ന് പറഞ്ഞയാളാണ് മുഖ്യമന്ത്രി. പിണറായി തന്നെ പരസ്യമായി തെറ്റ് ഏറ്റു പറഞ്ഞ് ഭക്തജനങ്ങളോട് മാപ്പു പറയുകയാണ് വേണ്ടത്. ശബരിമലയില്‍  ആചാരം ലംഘിച്ച് ഇനി യുവതികളെ കയറ്റില്ലെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കാൻ കഴിയുമോ എന്നും അതൊന്നുമല്ലാതെ എല്ലാവര്‍ക്കും ദു:ഖമുണ്ടെന്നൊക്കെ ഒഴുക്കന്‍ മട്ടില്‍ കടകംപള്ളി സുരേന്ദ്രന്‍ പറയുന്നതില്‍ ഒരര്‍ത്ഥവും ഇല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സുപ്രീം കോടതിയില്‍  തിരുത്തി നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കാന്‍ ഇടതു സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല. അത് ചെയ്താല്‍ പ്രശ്‌നത്തിന് പരിഹാരമാവും. അതിന് തയ്യാറാവാതെ അടഞ്ഞ അദ്ധ്യായമാണെന്നും ദു:ഖമുണ്ടെന്നുമൊക്കെ പറയുന്നത് ഭക്തജനങ്ങളെ കബളിപ്പിക്കല്‍ മാത്രമാണെന്ന് ചെന്നിത്തല കൂട്ടിച്ചേർത്തു .