ഐഎസ് റിക്രൂട്ട്മെന്‍റ് കേസ്; പ്രതികൾക്ക് എട്ടു വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ച് എൻഐഎ കോടതി

സംസ്ഥാനത്തെ ഐഎസ് റിക്രൂട്ട്മെന്‍റ് കേസിലെ രണ്ട് പ്രതികളെയും എട്ടുവര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ച് എൻഐഎ കോടതി. രണ്ടു പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. 2019 ലാണ് എൻഐഎ കേസ് അന്വേഷണം തുടങ്ങിയത്. നിരോധിത സംഘടനയായ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുക, ആശയങ്ങൾ പ്രചരിപ്പിക്കുക സമൂഹമാധ്യമങ്ങളിൽ ആശയപ്രചരണം നടത്തുക എന്നിവയാണ് പ്രതികൾക്കെതിരെ എൻഐഎ ചുമത്തിയ കുറ്റം.

കോയമ്പത്തൂർ ഉക്കടം സ്വദേശികളായ മുഹമ്മദ് അസറുദ്ദീൻ, ഷെയ്ഖ് ഹിദായത്തുള്ള എന്നിവരെയാണ് എട്ടുവര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചത്. ഇരുവര്‍ക്കുമെതിരെ ചുമത്തിയ എല്ലാ വകുപ്പുകളും തെളിഞ്ഞതായും കോടതി ഉത്തരവിൽ പറഞ്ഞു. മൂന്ന് വകുപ്പുകളിലായി എട്ടു വർഷം വീതം കഠിന തടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.

ഐഎസിന്‍റെ ക്രൂരകൃത്യങ്ങള്‍ പറയുന്ന വീഡിയോകള്‍, തീവ്രനിലപാടുള്ള നേതാക്കളുടെ വീഡിയോകള്‍ തുടങ്ങിയവ യുവാക്കളിലേക്ക് എത്തിക്കുക, ഐഎസിന്‍റെ ആശയപ്രചാരണം നടത്തുക തുടങ്ങിയ കാര്യങ്ങള്‍ തെളി‍ഞ്ഞതായാണ് എൻഐഎ കോടതി കണ്ടെത്തിയത്. യുവാക്കളെ സിറിയയിലേക്ക് റിക്രൂട്ട് ചെയ്യാൻ നേരിട്ട് ഇരുവരും നീക്കം നടത്തിയെന്നാണ് കണ്ടെത്തൽ.

Read more