കെ. റെയിൽ എന്ന കല്ലിടാന്‍ അനുമതിയുണ്ടോ? ; അനധികൃതമായി ജനങ്ങളുടെ വീട്ടില്‍ കയറുന്നത് നിയമപരമല്ലെന്ന് ഹൈക്കോടതി

മുന്‍കൂട്ടി അനുമതിയില്ലാതെ ജനങ്ങളുടെ വീട്ടില്‍ കയറുന്നത് നിയമപരമല്ലെന്ന് ഹൈക്കോടതി. സില്‍വര്‍ലൈന്‍ സര്‍വേ തുടരുന്നതിന് തടസമില്ലെന്നും നിയമം നോക്കാന്‍ മാത്രമാണ് പറയുന്നതെന്നും വ്യക്തമാക്കി. കോടതി കെ റെയില്‍ പദ്ധതിക്കെതിരല്ല. എന്നാല്‍ ജനങ്ങളെ വിവരമറിയിക്കാതെ കല്ലിടാന്‍ വീട്ടിലെത്തുന്നത് നിയമപരമാണോയെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

കെ റെയില്‍ അടക്കമുള്ള ഏത് പദ്ധതിയായാലും സര്‍വ്വേ നടത്തുന്നത് നിയമപരമാകണമെന്ന് കോടതി വ്യക്തമാക്കി. കെ റെയിലെന്ന് അഴുതിയ കല്ലിടാന്‍ അനുമതിയുണ്ടോ എന്നും കോടതി ചോദിച്ചു. നിയമം നോക്കാന്‍ മാത്രമാണ് കോടതി പറയുന്നത്. എങ്ങനെയാണ് സര്‍വേയെന്ന് ക്യത്യമായി ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കണം, ജനങ്ങളെ ഭയപ്പെടുത്താതെ നിയമപ്രകാരം പദ്ധതിയുമായി മുന്നോട്ട് പോകണം. ജനങ്ങളുടെ വേദന കണ്ടില്ലെന്ന് കാണാന്‍ കോടതിക്ക് സാധിക്കില്ല. രാഷ്ട്രീയം കോടതിയുടെ വിഷയമല്ല. കോടതി ഒരു ഘട്ടത്തിലും പദ്ധതിക്ക് എതിരല്ല. പക്ഷേ സര്‍വേ കല്ലിടലടക്കമെല്ലാം നിയമപരമായിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

കെ റെയില്‍ എന്ന് രേഖപ്പെടുത്തിയ കല്ലുകള്‍ സ്ഥാപിക്കുന്നത് തടഞ്ഞ സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയിട്ടുണ്ടോയെന്ന് ആരാഞ്ഞ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, റദ്ദാക്കിയിട്ടുണ്ടെങ്കില്‍ ഡിവിഷന്‍ ബഞ്ചിന്റെ ആ ഉത്തരവ് എവിടെയെന്നും ചോദിച്ചു. അതേസമയം ഹൈക്കോതി സിംഗിള്‍ ബെഞ്ചിനെതിരെ സുപ്രീംകോടതി വിമര്‍ശനം ഉന്നയിച്ചു. സര്‍വ്വേ നടപടികള്‍ തടഞ്ഞ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് സുപ്രീ കോടതി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.