ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടവുമായി ബന്ധപ്പെട്ട് അഭിമുഖം; ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു

ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയതിന് ജയില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. കൊട്ടാരക്കര സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ അബ്ദുള്‍ സത്താറിനെയാണ് ജയില്‍ ഡിഐജി സസ്‌പെന്‍ഡ് ചെയ്തത്. ഉദ്യോഗസ്ഥന്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കിയതുവഴി ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും മറ്റുള്ള ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുകയും ചെയ്തുവെന്നും ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറഞ്ഞു.

ഗോവിന്ദച്ചാമി ജയില്‍ ചാടുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ജയില്‍ ചാടിയാല്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥന്റെ വീട്ടിലെത്തി അദ്ദേഹത്തെ കെട്ടിയിട്ട് വീട്ടുകാരെ അതിക്രൂരമായി ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. കോയമ്പത്തൂരിലെ ചില ശ്മശാനങ്ങളില്‍ മോഷണസ്വര്‍ണം ഒളിപ്പിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അത് കൈകാര്യം ചെയ്യുന്ന ആള്‍ക്കാരാണ് ഗോവിന്ദച്ചാമിയുടെ കേസ് കൈകാര്യം ചെയ്യുന്നതായി തടവുകാര്‍ പറഞ്ഞിട്ടുണ്ടെന്നും അക്കാര്യം ജയിലില്‍ അറിയിച്ചു, ജയിലില്‍ വരുന്നതിന് മുന്‍പ് ഗോവിന്ദച്ചാമി പല സ്ത്രീകളേയും ഉപദ്രവിച്ചു, ഗോവിന്ദച്ചാമിയെ തൂക്കിക്കൊല്ലാന്‍ വിധിക്കുകയാണെങ്കില്‍ ആരാച്ചാര്‍ ഇല്ലാത്തപക്ഷം ആരാച്ചാര്‍ ആകാനും തയ്യാറാണ് തുടങ്ങിയ കാര്യങ്ങളാണ് അബ്ദുള്‍ സത്താര്‍ പറഞ്ഞത്. ഇതിന്റെ പേരിലാണ് ഇപ്പോള്‍ നടപടി.