ട്വന്റി-ട്വന്റി ഫണ്ട് ദുർവിനിയോഗം ചെയ്‌തതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ട്വന്റി-ട്വന്റി ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തിൽ ലക്ഷങ്ങളുടെ ഫണ്ട് സ്വകാര്യ ആവശ്യങ്ങള്‍ക്കായി ദുർവിനിയോഗം ചെയ്‌തതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കിറ്റെക്‌സ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലേക്കും സ്ഥലങ്ങളിലേക്കും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ആറ് റോഡുകള്‍ നിര്‍മ്മിച്ചു, കിറ്റെക്‌സ് എം.ഡി സാബു എം ജേക്കബിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയോട് ചേര്‍ന്ന തോടുകളുടെ അരിക്‌ കെട്ടാനും പൊതുഫണ്ട്‌ ദുരുപയോഗിച്ചു‌ എന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്തു. ഫണ്ട്‌ വിനിയോഗം സംബന്ധിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്നും ഇന്റലിജന്‍സ് മേധാവി ആഭ്യന്തര അഡീഷണല്‍ സെക്രട്ടറിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ശീപാര്‍ശ ചെയ്തിട്ടുണ്ട്.

കിറ്റക്‌സിനോട്‌ ചേർന്ന സ്ഥലത്ത് നെൽവയൽ– -തണ്ണീർത്തടം നിയമം ലംഘിച്ചെന്ന ഗുരുതര കണ്ടെത്തലുമുണ്ട്‌‌. ഇത് പ്രാഥമിക പരിശോധനയ്‌ക്കായി തദ്ദേശഭരണ അഡീഷണൽ ചീഫ്‌ സെക്രട്ടറിക്ക്‌ കൈമാറി. കിഴക്കമ്പലം പഞ്ചായത്തിലെ വികസന ഫണ്ടിന്റെ ഉപയോഗം നിരീക്ഷിക്കണമെന്നും ഇന്റലിജൻസ്‌ ശിപാർശ ചെയ്‌തു‌. പെർഫോമൻസ്‌ ഓഡിറ്റ്‌ വിഭാഗത്തെ കൊണ്ട്‌ ഫണ്ട്‌ വിനിയോഗം വിശദമായി പരിശോധിപ്പിക്കാനാണ്‌ തദ്ദേശഭണവകുപ്പ്‌ തീരുമാനം. പഞ്ചായത്ത്‌ ഫണ്ട്‌ ദുരുപയോഗത്തെ കുറിച്ച്‌ ഒട്ടേറെ പരാതി സർക്കാരിന്‌ ലഭിച്ചിരുന്നു. ഒട്ടേറെ വാർത്തയും വന്നിരുന്നു. തുടർന്നാണ്‌ ഇന്റലിജൻസ്‌ എറണാകുളം സംഘം പരിശോധന നടത്തിയത്‌.

കിറ്റെക്‌സിന്റെ മലിനീകരണം തടയാനുള്ള നീക്കത്തിനെതിരെ നിയമ പോരാട്ടം നടത്തുമെന്ന് കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസ് പറഞ്ഞിരുന്നു. ഗുരുതര മലിനീകരണ പ്രശ്നം ഉണ്ടാക്കിയതു കൊണ്ട് സുപ്രീംകോടതിയും മദ്രാസ് ഹൈക്കോടതിയും തിരുപ്പൂരിലെ അഞ്ചോളം ഡൈയിംഗ്, ബ്ലെന്‍ഡിംഗ്, പ്രിന്റിംഗ് മില്ലുകള്‍ അടച്ചുപൂട്ടിയ കാര്യം സൂചിപ്പിച്ചാണ് പിടി തോമസ് ഇക്കാര്യം പറഞ്ഞത്.

2015–-19ൽ കിറ്റക്‌സ്‌ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിവിധ സ്ഥാപനങ്ങളുടെ പേരിൽ എം.ഡി സാബു എം ജേക്കബ്‌ പുത്തൻകുരിശ്‌ സബ്‌ രജിസ്‌ട്രാർ ഓഫീസിൽ 44 ആധാരം രജിസ്റ്റർ ചെയ്‌തതായി ഇന്റലിജൻസ്‌ റിപ്പോർട്ടിൽ പറയുന്നു. ഈ സ്ഥലങ്ങളുമായി ബന്ധപ്പട്ട്‌ പഞ്ചായത്ത്‌ ഫണ്ട് ഉപയോഗിച്ച്‌ ആറ്‌ റോഡ്‌ നിർമ്മിച്ചു. ഇവയുടെ വിശദമായ പട്ടികയും ഇന്റലിജൻസ്‌ കൈമാറി. കിഴക്കമ്പലം പൂക്കാട്ടുപടി പിഡബ്ല്യുഡി റോഡിന്‌ സ്ഥലം ഏറ്റെടുത്തതിന്‌ ഭൂ ഉടമകൾക്ക്‌ പ്രതിഫലം നൽകിയിട്ടില്ലെന്ന്‌ ആരോപണമുള്ളതായും റിപ്പോർട്ടിലുണ്ട്‌.