ലൈഫ് മിഷന്‍ വീടുകള്‍ക്ക് ഇന്‍ഷ്വറന്‍സ്, കെ.എസ്.ആർ.ടി.സി- സ്വിഫ്റ്റ് കമ്പനി: പുതിയ പ്രഖ്യാപനങ്ങളുമായി സര്‍ക്കാര്‍

ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഓരോ വീടിനും 4 ലക്ഷം രൂപ വരെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പ് പൊതുമേഖല ഇന്‍ഷൂറന്‍സ് കമ്പനിയായ യുണൈറ്റഡ് ഇന്‍ഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് ഇത് നടപ്പാക്കുക. ആദ്യ മൂന്ന് വര്‍ഷത്തേക്കുള്ള പ്രീമിയം സര്‍ക്കാര്‍ അടക്കും. 250547 വീടുകള്‍ക്കായി 8.74 കോടി രൂപയാണ് മൂന്ന് വര്‍ഷത്തക്ക് പ്രീമിയം അടക്കുന്നതിലൂടെ സര്‍ക്കാരിന് ചെലവ് വരിക.

മൂന്നു വര്‍ഷത്തിനു ശേഷം ഗുണഭോക്താവിന് നേരിട്ട് ഇന്‍ഷ്വറന്‍സ് പുതുക്കാം. ലൈഫ് മിഷനില്‍ മൂന്നാം ഘട്ടത്തിലേയും അഡീഷണല്‍ ലിസ്റ്റിലേയും ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് ഹഡ്കോയില്‍ നിന്ന് 1500 കോടി രൂപ വായ്പ എടുക്കാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായതായി മുഖ്യമന്ത്രി അറിയിച്ചു.

കെഎസ്ആർടിസി സ്വിഫ്റ്റ് കമ്പനി രൂപീകരിക്കാനും രൂപീകരിക്കാന്‍ മന്ത്രിസഭ അനുമതി നൽകി. കിഫ്ബി വായ്പയില്‍ പുതിയ ബസ്സുകള്‍ നിരത്തിലിറക്കുന്നതിനും ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നതിനുമാണ് കെ.എസ്.ആര്‍.ടി.സി-സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനി രൂപീകരിക്കാന്‍ തീരുമാനിച്ചത്. കെ.എസ്.ആര്‍.ടി.സിയുടെ സൗകര്യങ്ങള്‍ ഉപയോഗിച്ചായിരിക്കും പ്രവര്‍ത്തിക്കുക. ഹൈക്കോടതി വിധിപ്രകാരം പിരിച്ചുവിടപ്പെട്ട എംപാനല്‍ഡ് ജീവനക്കാരെ പുനരധിവസിപ്പിക്കാന്‍ കൂടിയാണ് കമ്പനി രൂപീകരിക്കുന്നത്.

സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളുടെയും (ബസ്) കോണ്‍ട്രാക്ട് കാര്യേജുകളുടെയും 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ വാഹന നികുതി പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. സ്ത്രീകള്‍ക്കായി വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.