പ്രവാചകനിന്ദ: ഇന്ത്യ മാപ്പ് പറയണമെന്ന് സമസ്ത

നുപുര്‍ ശര്‍മ്മയുടെ പ്രവാചക നിന്ദ പ്രസ്താവനയില്‍ ഇന്ത്യ മാപ്പ് പറയണമെന്ന് സമസ്ത. വിദ്വേഷ പ്രചാരണം തടയാന്‍ കര്‍ശന നിയമ നടപടി വേണമെന്നും ഇതിലൂടെ രാജ്യത്തിനുണ്ടായ കളങ്കം തീര്‍ക്കണമെന്നും സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

രാജ്യത്തിന്റെ യശസിന് കളങ്കം വരുത്തുന്ന വിധത്തില്‍ ഉത്തരവാദപ്പെട്ടവരില്‍ നിന്നു നിരന്തരം പ്രവാചക നിന്ദയും പരമത വിദ്വേഷ പ്രചാരണവും ഉണ്ടാകുന്നുണ്ടെന്നും ഇത് തടയാന്‍ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നും സമസ്ത ആവശ്യപ്പെട്ടു.

ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കന്മാരുടെ പ്രസ്താവന ആയത്കൊണ്ട് അതിനെ ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല. ബിജെപി സര്‍ക്കാരിന്റെ നയങ്ങളുടെയും പ്രസ്താവനകളുടെയും തുടര്‍ച്ചയായി വേണം ഇതിനെ കരുതാന്‍. പാര്‍ട്ടി നടപടി കൊണ്ട് മാത്രം ഈ പ്രശ്നം തീര്‍ക്കാന്‍ കഴിയില്ല. കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി മാപ്പുപറയുകയും പ്രവാചക നിന്ദ നടത്തിയവര്‍ക്കെതിരെ മാതൃകാപരമായി നടപടി സ്വീകരിക്കുകയും വേണം.

പ്രവാചക നിന്ദ നടത്തിയ കുറ്റക്കാര്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരമുള്ള കുറ്റങ്ങള്‍ ചാര്‍ത്തിക്കൊണ്ട് ശിക്ഷ ഉറപ്പു വരുത്താനുള്ള നീക്കം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം. ഇപ്രകാരമുള്ള മാതൃകാപരമായ നടപടികളാണ് നമ്മുടെ രാജ്യം സ്വീകരിക്കേണ്ടത്. എന്നാല്‍ മാത്രമേ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യക്കുണ്ടായ അപാനം മാറുകയുള്ളൂവെന്നും സമസ്ത വ്യക്തമാക്കി.