ബലാത്സംഗമടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതി; ഇന്‍സ്‌പെക്ടര്‍ പി.ആര്‍ സുനുവിനെ പൊലീസ് സേനയില്‍ നിന്ന് പിരിച്ചുവിട്ടു

ബലാത്സംഗമടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇന്‍സ്‌പെക്ടര്‍ പി ആര്‍ സുനുവിനെ പൊലീസ് സേനയില്‍ നിന്നും പിരിച്ചുവിട്ടു. പൊലീസ് ആക്ടിലെ വകുപ്പ് 86 പ്രകാരം ഡിജിപിയാണ് നടപടിയെടുത്തത്. ആദ്യമായാണ് ഈ വകുപ്പ് ഉപയോഗിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥനെ സേനയില്‍ നിന്നും പിരിച്ചുവിടുന്നത്.

തുടര്‍ച്ചയായി കുറ്റകൃത്യം ചെയ്യുന്ന, ബലാല്‍സംഗം ഉള്‍പ്പെടെ ക്രിമിനല്‍ കേസില്‍ പ്രതിയ വ്യക്തിക്ക് പൊലീസില്‍ തുടരാന്‍ യോഗ്യതയില്ലെന്ന് ഡിജിപിയുടെ ഉത്തരവില്‍ പറയുന്നു. 15 പ്രാവശ്യം വകുപ്പുതല നടപടിയും ആറ് സസ്‌പെന്‍ഷനും നേരിട്ട ഉദ്യോഗസ്ഥനാണ് സുനു.

പിരിച്ചു വിടാതിരിക്കാനുള്ള കാരണം നേരിട്ട് ഹാജരായി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി സുനുവിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആരോഗ്യപ്രശ്നങ്ങള്‍ കാരണം ചികിത്സയിലാണെന്നും നേരിട്ട് ഹാജരാവാന്‍ സമയം അനുവദിക്കണമെന്നും കാണിച്ച് സുനു ഡിജിപിക്ക് മെയില്‍ അയച്ചിരുന്നു. ഇതോടെ സുനുവിനെതിരെ നടപടികളുമായി മുന്നോട്ട് പോകാന്‍ ഡിജിപി തീരുമാനിക്കുകയായിരുന്നു.

തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസില്‍ ആരോപണ വിധേയനായതോടെ സുനുവിനെ നേരത്തെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. പിരിച്ചുവിടാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ ഡിജിപി നോട്ടീസ് നല്‍കിയതിന് പിന്നാലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുനു സംസ്ഥാന അഡ്മിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. എന്നാല്‍ ഡിജിപിക്ക് നടപടിയുമായി മുന്നോട്ട് പോകാമെന്നായിരുന്നു കോടതി ഉത്തരവ്.