'ബോട്ടുകളില്‍ പരിശോധന അപകടം ഉണ്ടാകുമ്പോള്‍ മാത്രം': വിമര്‍ശനവുമായി എം.വി ഗോവിന്ദന്‍

താനൂര്‍ ബോട്ട് ദുരന്തത്തില്‍ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ബോട്ടുകളില്‍ പരിശോധന നടക്കുന്നത് അപകടം ഉണ്ടാകുമ്പോള്‍ മാത്രമെന്ന് എംവി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. ഇനി 25 ആളുകള്‍ മരിക്കുമ്പോഴാണ് വീണ്ടും പരിശോധന ഉണ്ടാവുന്നതെന്നും അതുവരെ പരിശോധന ഉണ്ടാവില്ലെന്നും ഗോവിന്ദന്‍ വിമര്‍ശിച്ചു.

അതേസമയം, താനൂര്‍ ബോട്ട് ദുരന്തത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പോര്‍ട്ട് ഓഫീസറോട് ഇത് സംബന്ധിച്ച് കോടതി റിപ്പോര്‍ട്ട് ചോദിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ബന്ധപ്പെട്ട പോര്‍ട്ട് ഓഫീസറോട് റിപ്പോര്‍ട്ട് തേടിയത്.

സംസ്ഥാനത്ത് ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഫലപ്രദമായ നടപടികള്‍ ഇതുവരെയും എടുത്തിട്ടില്ല. മാരിെൈടം ബോര്‍ഡിന്റെ കീഴിലുള്ള പോര്‍ട്ട് ഓഫീസറാണ് വിശദീകരണം നല്‍കേണ്ടത്.

 ബോട്ടപകടത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ ആരൊക്കെയെന്നും കോടതി വിമര്‍ശിച്ചു. സംഭവം ഏറെ വേദനിപ്പിക്കുന്നതാണ്. 22 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കണ്ണടച്ചിരിക്കാനാകില്ല. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ആദ്യമായിട്ടല്ല നടക്കുന്നത്. നിരവധി അന്വേഷണങ്ങളും കണ്ടെത്തലുകളും പരിഹാര നിര്‍ദേശങ്ങളും മുമ്പും ഉണ്ടായിട്ടുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സമാനസംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു.ഇതിന് അധികൃതരും ഉത്തരവാദികളാണെന്ന് കോടതി നിരീക്ഷിച്ചു.