24 കാരന്റെ മരണം; തൃക്കാക്കരയിലെ ഹോട്ടലുകളില്‍ പരിശോധന, 9 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

തൃക്കാക്കര നഗരസഭാ പരിധിയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന. വൃത്തിഹീനമായ സാഹചര്യത്തില്‍ പാകം ചെയ്തതും പഴകിയതുമായ ഭക്ഷണ സാധനങ്ങള്‍ നിരവധി ഹോട്ടലുകളിൽ കണ്ടെത്തി. ഷവര്‍മ കഴിച്ചതിന് പിന്നാലെ ചികിത്സയിലായ യുവാവ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്.

നഗരസഭാ പരിധിയിലെ ഒന്‍പത് ഹോട്ടലുകള്‍ക്കാണ് ആരോഗ്യവിഭാഗം നോട്ടീസ് നല്‍കിയിരിക്കുന്നത്. പലയിടത്തം പാചക തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. സഹകരണ ആശുപത്രിയുടെ ക്യാന്റീനില്‍ നിന്നുള്‍പ്പെടെ ഒന്‍പത് ഭക്ഷണശാലകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയിരിക്കുന്നത്.

വരുംദിവസങ്ങളിലും നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തുമെന്നാണ് വിവരം. കാക്കനാട് ‘ലെ ഹയാത്ത്’ ഹോട്ടലില്‍ നിന്ന് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് കോട്ടയം സ്വദേശി രാഹുല്‍ മരിച്ചെന്ന ആരോപണത്തില്‍ തുടർ നടപടികൾ സ്വീകരിച്ചിട്ടില്ല.

ലാബ് പരിശോധന ഫലങ്ങള്‍ ലഭ്യമായതിനു ശേഷം ഹോട്ടലിനെതിരെ നടപടികള്‍ സ്വീകരിക്കാമെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നിലപാട്. ‘ലെ
ഹയാത്ത്’ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച മറ്റ്‌ 6 പേർക്ക് കൂടി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതായും പരാതി ഉയർന്നിരുന്നു.