കൂളിമാട് പാലം തകർന്ന സംഭവം ; മൂന്ന് ബീമുകൾ മാറ്റണമെന്ന് പി.ഡബ്ലു.ഡി വിജിലൻസ്

നിർമ്മാണത്തിനിടെ കോഴിക്കോട് കൂളിമാട് പാലത്തിൻറെ ബീമുകൾ ഇടിഞ്ഞു വീണ സംഭവത്തിൽ പാലത്തിൻറെ മൂന്ന് ബീമുകളും മാറ്റേണ്ടിവരുമെന്ന് പി ഡബ്ല്യൂഡി വിജിലൻൻസ് വിഭാഗം. തകർന്നു വീണ മൂന്ന് ബീമുകൾ മാറ്റേണ്ടി വരുമെന്നും നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചിരുന്ന ഉദ്യോഗസ്ഥരുടെ ഭാഗം കേൾക്കുമെന്നും വിജിലൻസ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ എം അൻസാർ പറഞ്ഞു.

നിർമ്മാണത്തിനിടെ ഹൈഡ്രോളിക് ജാക്കി തകരാറിലായതാണ് സ്ലാബുകൾ തകരാൻ കാരണമെന്നായിരുന്നു നിർമ്മാണ ചുമതലയിലുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടെ വിശദീകരണം. ഇക്കാര്യം സ്ഥിരീകരിക്കണമെങ്കിൽ വിശദമായ പരിശോധന ആവശ്യമാണെന്നും വിജിലൻസ് വിഭാഗം പറഞ്ഞു. പാലത്തിൻറെ മറുകരയിലുള്ള മപ്രം ഭാഗത്താണ് പി ഡബ്ല്യൂ ഡി വിജിലൻസ് വിഭാഗം ഇന്ന് പരിശോധന നടത്തിയത്.

പാലം നിർമ്മാണത്തിൽ അപാകതകളുണ്ടോയെന്ന് പരിശോധിക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർദേശിച്ചതിനെ തുടർന്നായിരുന്നു പരിശോധന. വിശദ പരിശോധനക്ക് ശേഷം വിജിലൻസ് സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും.

പിന്നീട് സംസ്ഥാന വിജിലൻസ് വിഭാഗവും പാലത്തിൽ പരിശോധന നടത്തി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ വിജിലൻസ് ഇൻസ്‌പെക്ടർ കെ ജയൻറെ നേതൃത്വത്തിലായിരുന്നു പരിശോധന. റിപ്പോർട്ട് ഉടൻ സർക്കാറിനു സമർപ്പിക്കും.

തിങ്കളാഴ്ച രാവിലെയാണ് ചാലിയാറിന് കുറുകെയായി കോഴിക്കോട്, മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ബീം തകർന്ന് വീണത്. മൂന്ന് തൂണുകൾക്ക് മുകളിൽ സ്ലാബ് ഇടുന്നതിന് വേണ്ടി സ്ഥാപിച്ച ബീമുകളാണ് തകർന്നുവീണത്. ബീമിനെ താങ്ങി നിർത്തിയ ജാക്കിക്ക് പെട്ടന്നുണ്ടായ തകരാറാണ് അപകടത്തിന് കാരണമെന്നായിരുന്നു ഊരാളുങ്കൽ വിശദീകരണം നൽകിയത്.

എന്നാൽ നിർമ്മാണത്തിൽ അഴിമതി നടന്നുവെന്നും മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും സംഭവത്തിൽ പങ്കുണ്ടെന്നും അന്വേഷണം വേണമെന്നും കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് നേതാവ് എം.കെ.മുനീർ പറഞ്ഞു.