ഇന്നസെന്റ് ഇനി ഓര്‍മ്മ; വിടചൊല്ലി നാടും പ്രിയപ്പെട്ടവരും

അന്തരിച്ച നടന്‍ ഇന്നസെന്റിന്റെ മൃതശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലാണ് സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്. രാവിലെ പത്തുവരെ ഇരിങ്ങാലക്കുടയിലെ വീട്ടില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. ചലച്ചിത്ര താരങ്ങളായ മോഹന്‍ലാല്‍, സുരേഷ് ഗോപി ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.

ഇന്നലെ കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും പിന്നീട് ജന്മനാടായ ഇരിങ്ങാലക്കുടയിലെ ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിന് എത്തിച്ച മൃതദേഹത്തില്‍ ആയിരക്കണക്കിനാളുകള്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരിങ്ങാലക്കുടയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. പ്രിയ സുഹൃത്തിനെ അവസാനമായി ഒരുനോക്ക് കാണാന്‍ ചലച്ചിത്രലോകം ഒന്നടങ്കം എത്തി.

ഞായറാഴ്ച രാത്രി പത്തരയ്ക്കായിരുന്നു ഇന്നസെന്റിന്റെ മരണം സ്ഥിരീകരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. കൊവിഡ് ബാധയെ തുടര്‍ന്നുള്ള ശ്വസകോശ സംബന്ധമായ അസുഖങ്ങളും പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാതായതും ഹൃദയാഘാതവുമാണ് മരണ കാരണം.