ഐ.എന്‍.എല്‍ പിളർന്നു; വഹാബ് പക്ഷം പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

ഐ.എന്‍.എല്‍ ഔദ്യോഗികമായി പിളർന്നു. വഹാബ് പക്ഷം പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റായി എ.പി അബ്ദുൽ വഹാബിനെയും ജന.സെക്രട്ടറിയായി നാസർകോയാ തങ്ങളെയും തിരഞ്ഞെടുത്തു. വഹാബ് ഹാജിയാണ് ട്രഷറർ.

എ.പി അബ്ദുൽ വഹാബ് പക്ഷം വിളിച്ച സംസ്ഥാന കൗൺസിൽ യോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ട കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം തള്ളിക്കളയാനാണ് വഹാബ് പക്ഷം യോഗം ചേര്‍ന്നത്. ദേശീയ നേതൃത്വത്തിന്റെ ഇടപെടലോടെ എ പി അബ്ദുള്‍ വഹാബിന് ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനം നഷ്ടമായിരുന്നു. അബ്ദുള്‍ വഹാബും കാസിം ഇരിക്കൂറും തമ്മില്‍ നാളുകളായി തുടരുന്ന അഭിപ്രായ ഭിന്നത വലിയ ചര്‍ച്ചയായിരുന്നു.

അതേസമയം വഹാബ് പക്ഷം വിളിച്ച ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നവർക്കെതിരെ നടപടിയെടുക്കാനായിരുന്നു മറുപക്ഷത്തിന്റെ തീരുമാനം. ഈ യോഗം അവസാനിക്കുന്നതിന് മുമ്പ് ഒരു പക്ഷെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയേക്കാമെന്ന് അഹ്ദുല്‍ വഹാബ് സൂചിപ്പിച്ചിരുന്നു.

ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് എ.പി അബ്ദുൽ വഹാബ് ഉന്നയിച്ചത്. കേരളത്തിന് പുറത്ത് ഒരു സംസ്ഥാനത്തും ഐ.എന്‍.എല്‍ ഇല്ലെന്നും ഇക്കാര്യം ദേശീയ പ്രസിഡന്റിനോട് സൂചിപ്പിച്ചതാണ് തനിക്കെതിരെ തിരിയാൻ കാരണമെന്നും അബ്ദുല്‍ വഹാബ് അവകാശപ്പെട്ടു. ദേശീയ നേതൃത്വത്തിന്റെ പ്രധാന ജോലി ആളുകളെ പുറത്താക്കലാണ്. തർക്കങ്ങൾ ചർച്ച ചെയ്യാൻ മാത്രമായി ഐ.എന്‍.എല്‍ യോഗങ്ങൾ മാറിയെന്നും അബ്ദുല്‍ വഹാബ് കുറ്റപ്പെടുത്തി.