ഐ.എന്‍.എല്‍ സമാന്തരയോഗം; വഹാബ് പക്ഷം നേതാക്കള്‍ക്ക് കാരണംകാണിക്കൽ നോട്ടീസ്

ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ച് ഐഎന്‍എല്‍ സമാന്തരയോഗത്തില്‍ പങ്കെടുത്തവര്‍ക്ക് എതിരെ നടപടി എടുക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. വിഷയത്തില്‍ യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. എ.പി അബ്ദുല്‍ വഹാബ് , സി. സി നാസര്‍ കോയ എന്നിവരടക്കമുള്ളവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഏഴ് ദിവസത്തിനുള്ളില്‍ മറുപടി നല്‍കാനാണ് നിര്‍ദ്ദേശം.

ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ച് കൊണ്ട് കോഴിക്കോടാണ് യോഗം ചേര്‍ന്നത്. സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ട കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം തള്ളിക്കളയാനാണ് വഹാബ് പക്ഷം യോഗം ചേര്‍ന്നത്. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റായി എ പി അബ്ദുള്‍ വഹാബിനേയും ജനറല്‍ സെക്രട്ടറിയായി നാസര്‍ കോയ തങ്ങളേയും ട്രഷററായി വഹാബ് ഹാജിയേയും യോഗത്തില്‍ തിരഞ്ഞെടുത്തിരുന്നു.

ദേശീയ നേതൃത്വത്തിന്റെ ഇടപെടലോടെ എ പി അബ്ദുള്‍ വഹാബിന് ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനം നഷ്ടമായിരുന്നു. അബ്ദുള്‍ വഹാബും കാസിം ഇരിക്കൂറും തമ്മില്‍ നാളുകളായി തുടരുന്ന അഭിപ്രായ ഭിന്നത വലിയ ചര്‍ച്ചയായിരുന്നു.

അതേ സമയം ഈ യോഗം അവസാനിക്കുന്നതിന് മുമ്പ് ഒരു പക്ഷെ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയേക്കാമെന്ന് അഹ്ദുല്‍ വഹാബ് സൂചിപ്പിച്ചിരുന്നു.ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് എ.പി അബ്ദുല്‍ വഹാബ് ഉന്നയിച്ചത്. കേരളത്തിന് പുറത്ത് ഒരു സംസ്ഥാനത്തും ഐ.എന്‍.എല്‍ ഇല്ലെന്നും ഇക്കാര്യം ദേശീയ പ്രസിഡന്റിനോട് സൂചിപ്പിച്ചതാണ് തനിക്കെതിരെ തിരിയാന്‍ കാരണമെന്നും അബ്ദുല്‍ വഹാബ് അവകാശപ്പെട്ടു. ദേശീയ നേതൃത്വത്തിന്റെ പ്രധാന ജോലി ആളുകളെ പുറത്താക്കലാണ്. തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാത്രമായി ഐ.എന്‍.എല്‍ യോഗങ്ങള്‍ മാറിയെന്നും അബ്ദുല്‍ വഹാബ് കുറ്റപ്പെടുത്തിരുന്നു.