പാതി വിലക്ക് സ്‌കൂട്ടറും തയ്യൽ മെഷ്യനും ലാപ്ടോപ്പും. ഇന്ന് കേരളമൊട്ടാകെ നിരവധി പേരാണ് വൻ തട്ടിപ്പിന് ഇരയായിട്ടുള്ളത്. ഇതിന്റെയെല്ലാം പിന്നിൽ ഉയർന്ന് വന്ന ഒരേ ഒരു പേര്… ഇരുപത്തി ആറുകാരനായ അനന്തു കൃഷ്ണൻ. ടൂവീലർ തയ്യല്‍ മെഷീന്‍, ലാപ് ടോപ്പ് തുടങ്ങിയവയെല്ലാം കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുമെന്ന് പറഞ്ഞ് ആളുകളുടെ വിശ്വാസ്യത നേടിയെടുത്തത് തട്ടിപ്പ്. ഈ വാഗ്ധാനങ്ങളിൽ വീണ് പോയവർ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല തങ്ങൾ ചെന്ന് പെട്ടത് വലിയൊരു തട്ടിപ്പിന്റെ കുഴിയിലാണെന്ന്. ഒന്നും രണ്ടുമല്ല. ആയിരത്തിലധികം രൂപയുടെ തട്ടിപ്പാണ് എന്ത് കൃഷ്ണൻ നടത്തിയത്. അതിന് ഇരയായതും ആയിരത്തിൽ അധികം ആളുകളും.
കേസിൽ പ്രതിയായ അനന്തു കൃഷ്ണൻ ഇടുക്കി തൊടുപുഴ സ്വദേശിയാണ്. കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഭാരത് സേവക് സമാജവുമായി ബന്ധപ്പെട്ടാണ് അനന്തു കൃഷ്ണൻ തുടക്കത്തിൽ പ്രവർത്തിച്ചിരുന്നത്. പിന്നീട് ഡോ. കലാം യൂത്ത് ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടന തുടങ്ങി. സാമൂഹിക സേവന, കാർഷിക മേഖലകളിൽ കാര്യമായി ഫണ്ട് ലഭ്യമാകുന്ന പദ്ധതികളെക്കുറിച്ച് അനന്തു കൃഷ്ണന് വ്യക്തമായ ധാരണ ഉണ്ടായിരുന്നു.
ഇംഗ്ലിഷ് അനായാസമായി കൈകാര്യം ചെയ്യാനറിയാമായിരുന്ന അനന്തുവിന് പുറത്തുള്ള രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമുണ്ടാക്കി എടുക്കാനും അത്ര ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. ഇതിനിടെ, ചെറുതും വലുതുമായ ഒട്ടേറെ സാമ്പത്തിക തിരിമറികൾ അനന്തു നടത്തി. നിലവിൽ പാതി വില തട്ടിപ്പിൽ പ്രതിയായ അനന്തു കൃഷ്ണൻ നേരത്തെയും പല കേസിലും പ്രതിയായിരുന്നു. തൊടുപുഴ സ്വദേശിയായ ഒരു വക്കീലിൽ നിന്നും 5 ലക്ഷം രൂപ വാങ്ങിയശേഷം മടക്കി നൽകാത്തതിന് അറസ്റ്റിലായ അനന്തു റിമാൻഡിലായിരുന്നു. പിന്നീട് ആ കേസ് ഒത്തുതീർപ്പാക്കി. ഇത് കൂടാതെ ഫുട്ബോൾ താരത്തിന് വണ്ടിച്ചെക്ക് നൽകിയ സംഭവവും ചർച്ചയായിരുന്നു. ഈ പണം പിന്നീട് കൊടുത്തു തീർത്തു.
അനന്തു കൃഷ്ണന്റെ പൊതുരംഗത്തേക്ക് ഉള്ള കടന്ന് വരവ് നോക്കിയാൽ… പത്താം ക്ലാസിൽ പഠിക്കുന്നതിനിടെ കൂൺ കൃഷിയെക്കുറിച്ച് ക്ലാസ് എടുത്താണ് അനന്തു പൊതുരംഗത്തേക്ക് വരുന്നത്. തുടർന്ന് കോട്ടയത്തുനിന്നുള്ള മുൻ വനിതാ കമ്മിഷൻ അംഗത്തെ കൂൺകൃഷി പഠിപ്പിച്ചും സഹായിച്ചും അവരുമായി ബന്ധം സ്ഥാപിച്ചു. പിന്നീട് വനിതാ കമ്മിഷൻ അംഗമായപ്പോൾ അവരുടെ സ്റ്റാഫായി. ഇതിനിടെ പ്രഭാഷകനായും അനന്തു കൃഷ്ണൻ കോളം തികച്ചു.
പിന്നീടങ്ങോട്ട് ബിജെപി പ്രവർത്തകരുമായി അടുത്തു. ബിജെപി സംസ്‌ഥാന കമ്മിറ്റി അംഗമായിരുന്ന ഗീതാ കുമാരിയിൽ നിന്ന് 25 ലക്ഷം രൂപ വാങ്ങിയ കേസിൽ പ്രതിയാണ് അനന്തു കൃഷ്ണൻ. കോട്ടമലയിലെ തേയില തോട്ടം വിൽപനയുമായി ബന്ധപ്പെട്ട കേസിൽ ഗീതാ കുമാരി ഇയാൾക്കെതിരെ ചെക്ക് കേസ് നൽകിയപ്പോൾ അനന്തുവിനായി കോടതിയിൽ ഹാജരായത് കോൺഗ്രസ് നേതാവ് ലാലി വിൻസെന്റായിരുന്നു. നിലവിൽ അനന്തു കൃഷ്‌ണൻ പ്രതിയായ കേസിലെ ഏഴാം പ്രതിയാണ് ഇവർ.
സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നായി മാറുകയാണ് സിഎസ്ആർ ഫണ്ടിന്റെ പേരിൽ നടന്ന തട്ടിപ്പ്. ആയിരം കോടിക്ക് മുകളിലാണ് അനന്തുകൃഷ്ണൻ തട്ടിയത്. സംസ്ഥാനത്തുടനീളം നിരവധി പേരാണ് തട്ടിപ്പിനിരയായത്. തട്ടിപ്പ് പുറത്തായതോടെ പരാതികളുടെ കൂമ്പാരമാണ് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ അനന്തുകൃഷ്ണനെതിരെ എത്തുന്നത്. 2022 മുതലാണ് സിഎസ്ആർ ഫണ്ടിന്റെ മറവിൽ അനന്തു കൃഷ്ണൻ തട്ടിപ്പ് തുടങ്ങിയത്. ഒരു ലക്ഷത്തി 25,000 രൂപ വില വരുന്ന സ്കൂട്ടർ സ്ത്രീകൾക്ക് 60,000 രൂപയ്ക്ക് നൽകാമെന്നായിരുന്നു വാഗ്ദാനം. 60,000 രൂപ വില വരുന്ന ലാപ്ടോപ്പ് 30000 രൂപയ്ക്കും നൽകിയിരുന്നു.
സ്കൂട്ടറിന് ഒരാൾ പേര് രജിസ്റ്റർ ചെയ്ത് പണം അടച്ചാൽ5000 രൂപയാണ് ഒരാൾക്ക് നൽകിയിരുന്നത്. ഇത്തരത്തിൽ പണം നേടിയ ഒട്ടേറെ ഇടനിലക്കാരുണ്ട്. ഇതേരീതിയിൽ തയ്യൽ മെഷീൻ ഗൃഹോപകരണങ്ങൾ രാസവളം എന്നിവയും പിന്നീട് നൽകി. സ്വന്തമായി ഒന്നിൽ കൂടുതൽ കൺസൾട്ടൻസികൾ ഉണ്ടാക്കിയാണ് അനന്തു കൃഷ്ണൻ ഇടപാടുകൾ നടത്തിയത്. തട്ടിപ്പിനായി സോഷ്യൽ ബീ വെൻചേഴ്സ് തൊടുപുഴ, സോഷ്യൽ ബീ വെൻചേഴ്സ് ഇയാട്ടുമുക്ക് എറണാകുളം, പ്രഫഷനൽ സർവീസ് ഇന്നവേഷൻ കളമശേരി, ഗ്രാസ് റൂട്ട് ഇന്നവേഷൻ കളമശേരി എന്നീ കമ്പനികളുടെ പേരിൽ അക്കൗണ്ടുണ്ടാക്കി. എല്ലാം കൈകാര്യം ചെയ്തത് അനന്തു തന്നെയായിരുന്നു.
അതേസമയം കോടികളുടെ സ്വത്താണ് അനന്തു കൃഷ്ണനുള്ളത്. സ്വന്തം നാടായ തൊടുപുഴ കുടയത്തൂർ കോളപ്രയിൽ ഉൾപ്പെടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളാണ് ഈ ചുരുങ്ങിയ കാലയളവിൽ അനന്തു വാങ്ങിക്കൂട്ടിയത്. അനന്തുവിന്റെ വീടിനു സമീപത്തും മുട്ടത്തും ഏഴാംമൈലിലും ശങ്കരപ്പിള്ളിയിലും പാലായിലും ഭൂമി വാങ്ങാൻ കരാർ എഴുതിയിരുന്നു. തട്ടിപ്പ് പണം ഉപയോഗിച്ച് അനന്തു കൃഷ്ണൻ ഇടുക്കി, കർണാടകം എന്നിവടങ്ങളിൽ സ്ഥലം വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. സത്യസായി ട്രസ്റ്റിൻ്റെ പേരിലടക്കം ഭൂമി വാങ്ങിയെന്നും സൂചനയുണ്ട്. ഒട്ടേറെ വാഹനങ്ങളും വാങ്ങി കൂട്ടി. ഫുട്ബോൾ ടർഫ് നിർമിക്കുന്നതിനും അനന്തുവിന് പദ്ധതിയുണ്ടായിരുന്നു.
നാഷണൽ എൻജിഒ ഫെഡറേഷൻ എന്ന സംഘടനയുടെ നാഷനൽ കോ-ഓഡിനേറ്ററാണെന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സിഎസ്ആർ ഫണ്ട് കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു അനന്തുവിന്റെ തട്ടിപ്പ്. സ്വന്തം പേരിൽ വിവിധ കൺസൾട്ടൻസികൾ ഉണ്ടാക്കി അതിന്റെ പേരിലാണ് ഇടപാടുകൾ നടത്തിയത്. വിമൺ ഓൺ വീൽസ് എന്ന പദ്ധതിയുടെ പേരിലായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നത്. പണം അടച്ച് 45 ദിവസത്തിനുള്ളിൽ വാഹനം ലഭ്യമാകുമെന്നും ഇയാൾ വാഗ്ദാനം നൽകിയിരുന്നു. ഈ വാഗ്ദാനത്തിൽ വീണവർ അനന്തുകൃഷ്ണന് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയത്. അനന്തുവിന്റെ ഒറ്റ ബാങ്ക് അക്കൗണ്ടില്‍ മാത്രം 400 കോടി രൂപയെത്തിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു.