പണം വകമാറ്റി ചെലവഴിച്ച സംഭവം; ലോക്‌നാഥ് ബെഹ്‌റയുടെ നടപടി സാധൂരിച്ചത് ധനവകുപ്പിന്റെ എതിര്‍പ്പ് മറികടന്ന്

പൊലീസ് ക്വാര്‍ട്ടേഴ്‌സിന് വേണ്ടി അനുവദിച്ച പണം വകമാറ്റി ചെലവഴിച്ച സംഭവത്തില്‍ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നടപടി സര്‍ക്കാര്‍ സാധൂകരിച്ചത് ധനവകുപ്പിന്റെ എതിര്‍പ്പ് മറികടന്നാണ്. മുന്‍ ഡിജിപിയുടെ നടപടി ചട്ടവിരുദ്ധമാണെന്നും കര്‍ശന നടപടി വേണമെന്നും ധനവകുപ്പ് ഫയലില്‍ രേഖപ്പെടുത്തിയിരുന്നു. ഇത് അവഗണിച്ച് മുഖ്യമന്ത്രിയാണ് അംഗീകാരത്തിനായി ഫയല്‍ മന്ത്രിസഭായോഗത്തില്‍ വച്ചത്.

ഇത് സംബന്ധിച്ച രേഖകള്‍ പുറത്തുവന്നു. പണം വകമാറ്റി ചെലവഴിച്ചത് കേന്ദ്ര ഫണ്ട് വിനിയോഗത്തെ കാര്യമായി ബാധിക്കുമെന്ന് ധനവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. സി.എ.ജി റിപ്പോര്‍ട്ടില്‍ പോലും അഴിമതിയെന്ന് വിശേഷിപ്പിച്ച ഈ ഫണ്ട് വകമാറ്റത്തിന് മൂന്നാം തീയതി ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അംഗീകാരം നല്‍കിയത്.

പൊലീസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിന് അനുവദിച്ച തുക വകമാറ്റി വില്ലകളും ഓഫീസും പണിത നടപടിയാണ് സര്‍ക്കാര്‍ ശരിവെച്ചത്. ചട്ടപ്രകാരമുള്ള നടപടി ഇല്ലാതെ ഭാവിയില്‍ ഇതാവര്‍ത്തിക്കരുതെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കികൊണ്ടാണ് നടപടി സാധൂകരിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്.

പൊലീസ് സ്റ്റാഫ് ക്വാട്ടേഴ്സിന് വേണ്ടി 4.33 കോടി രൂപയാണ് അനുവദിച്ചിരുന്നത്. പൊലീസ് വകുപ്പിന്റെ ആധുനികവല്‍കരണം എന്ന സ്‌കീമില്‍ ഉള്‍പ്പെടുത്തി 30 ക്വാട്ടേഴ്സുകള്‍ നിര്‍മിക്കാനാണ് തുക അനുവദിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ അനുമതി വാങ്ങാതെ ക്വാട്ടേഴ്സിന് പകരം തിരുവനന്തപുരം വഴുതക്കാട്ട് ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്ക് വില്ലകള്‍ നിര്‍മിക്കുകയായിരുന്നു. ഓഫീസുകളും പണിതിരുന്നു. സംസ്ഥാന പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസ്, രണ്ട് വില്ലകള്‍ മറ്റ് അനുബന്ധ ഓഫീസുകള്‍ എന്നിവയാണ് നിര്‍മ്മിച്ചത്. സിഎജിയാണ് ഈ ക്രമക്കേടുകള്‍ കണ്ടെത്തിയത്.