പൊലീസ് സ്റ്റേഷനിൽ ദളിത് യുവതിയെ മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ നടപടി. പേരൂർക്കട പൊലീസ് സ്റ്റേഷനിലെ എസ്‌ഐ പ്രസാദിനെ സസ്‌പെൻഡ് ചെയ്തു. സംഭവം വിവാദമായതിന് പിന്നാലെയാണ് നടപടി. ദളിത് യുവതി ബിന്ദുവാണ് മോഷണപരാതിയിൽ പൊലീസിന്റെ കൊടും ക്രൂരതയ്ക്ക് ഇരയായത്. മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ആരോപണമുന്നയിച്ച് ബിന്ദു രംഗത്തെത്തിയിരുന്നു.
ബിന്ദുവിന്റെ പരാതിക്ക് പിന്നാലെ ആഭ്യന്തരവകുപ്പാണ് എസ് ഐയെ സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ മാസം 23-നാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബിന്ദുവിനോട് പേരൂർക്കട പൊലീസ് ഈ കൊടും ക്രൂരത കാട്ടിയത്. ബിന്ദു ജോലിക്ക് നിന്ന വീട്ടിൽ നിന്ന് സ്വർണമാല കാണാതെയായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയിൽ തന്നെ സ്റ്റേഷനിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് ബിന്ദു പറഞ്ഞത്.
ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ബിന്ദുവിനെ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിക്കുന്നത്. വീട്ടുടമസ്ഥയുടെ രണ്ടര പവൻ മാല മോഷ്ടിച്ചെന്നായിരുന്നു ആരോപണം. താൻ മോഷ്ടിച്ചിട്ടില്ലെന്ന് ബിന്ദു പൊലീസുകാരുടെ കാലു പിടിച്ചു പറഞ്ഞു. മാലയെവിടെടീ എന്ന് ചോദിച്ച് തെറി പറഞ്ഞുവെന്നും വിവസ്ത്രയാക്കി പരിശോധന നടത്തിയെന്നും അടിക്കാൻ വന്നുവെന്നും ബിന്ദു ആരോപിച്ചിരുന്നു. രാവിലെ മാല കിട്ടിയെന്ന് വീട്ടുടമസ്ഥ അറിയിച്ചതോടെയാണ് ബിന്ദുവിനെ വിട്ടയയ്ക്കുന്നത്.
പിന്നാലെ പരാതിയുമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ പോകുമ്പോൾ പ്രതീക്ഷയുണ്ടായിരുന്നുവെന്നും എന്നാൽ നീതി ലഭിച്ചില്ലെന്നും ബിന്ദു പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകാൻ പോയപ്പോള്‍ കടുത്ത അവഗണനയാണ് ഉണ്ടയതെന്നും ബിന്ദു പറഞ്ഞു. പരാതി നൽകിയപ്പോൾ അത് വായിച്ചുപോലും നോക്കിയില്ലെന്നും കോടതിയെ സമീപിക്കാനാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി പറഞ്ഞതെന്നും ബിന്ദു പറഞ്ഞു. പരാതി ഉണ്ടെങ്കിൽ പൊലീസ് വിളിപ്പിച്ചോളുമെന്നും പി ശശി പറഞ്ഞു. മാല മോഷണം പോയാൽ വീട്ടുകാര്‍ പരാതി നൽകിയാൽ പൊലീസ് വിളിപ്പിക്കുമെന്നും പി ശശി പറഞ്ഞു. തുടർന്ന് കോടതിയിൽ പോകാൻ പറഞ്ഞു. അഭിഭാഷകനൊപ്പമാണ് താൻ പോയത് എന്നും കാര്യങ്ങൾ വിശദമായി കേൾക്കാൻ പോലും അവിടെനിന്ന് തയാറായില്ല എന്നും ബിന്ദു പറഞ്ഞു.