മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് മര്‍ദ്ദനമേറ്റ സംഭവം; അക്രമത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍; അഞ്ച് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ് 

മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയെ മര്‍ദ്ദിച്ചത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെന്ന് റിപ്പോര്‍ട്ട്. കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. പ്രതികളെ തിരിച്ചറിയാനുള്ള ശ്രമം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം വൈകുന്നേരം തൊടുപുഴ മങ്ങാട്ടുകവലയിലാണ് സംഭവം നടന്നത്.

സംഘം ചേര്‍ന്ന് ആക്രമിക്കല്‍, മാരകമായി മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. വാഹനത്തെ പിന്തുടര്‍ന്ന് കറുത്ത ജീപ്പിലെത്തിയ അഞ്ചംഗ സംഘം ഷാജന്‍ സ്‌കറിയയുടെ വാഹനം തടഞ്ഞ് നിറുത്തി മര്‍ദിക്കുകയായിരുന്നു. കാറിന് പുറത്തേക്ക് വലിച്ചിട്ടും മര്‍ദ്ദിച്ചു. ശരീരമാസകലം മര്‍ദ്ദനമേറ്റിട്ടുണ്ട്.

Read more

മൂക്കിനാണ് സാരമായ പരിക്ക്. തൊടുപുഴ എസ്എച്ച്ഒ എസ്.മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തിയാണ് ഷാജന്‍ സ്‌കറിയയെ ആശുപത്രിയിലെത്തിച്ചത്. ഷാജനെ ആദ്യം തൊടുപുഴ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം.