തൃക്കാക്കരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് അരുണ്‍കുമാര്‍ തന്നെ

തൃക്കാക്കരയില്‍ അഡ്വ. കെ എസ് അരുണ്‍കുമാറിനെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം. കെ എസ് അരുണ്‍കുമാര്‍ സിപിഎം എറണാകുളം ജില്ലാകമ്മിറ്റിയംഗമാണ്. ആദ്യമായാണ് അരുണ്‍ കുമാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഡിവൈഎഫ് മുന്‍ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ഹൈക്കോടതിയിലെ അഭിഭാഷകനായ ഇദ്ദേഹം നിലവില്‍ ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റാണ്.

യുവാക്കള്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരരംഗത്തുണ്ടാകണമെന്നാണ് തൃക്കാക്കര മണ്ഡലം കമ്മറ്റി മേല്‍ഘടകങ്ങളെ അറിയിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വികസന കാഴ്ച്ചപ്പാടാണ് മുഖ്യ തിരഞ്ഞെടുപ്പ് അജണ്ട. യുഡിഎഫിന് അനുകൂല മണ്ഡലമാണെങ്കിലും ജയം-തോല്‍വി എന്നതിലുപരി എല്‍ഡിഎഫ് രാഷ്ട്രീയ നിലപാട് ഉയര്‍ത്തിപ്പിടിക്കുകയെന്നതാണ് ഇടതുമുന്നണിയുടെ ലക്ഷ്യം.

പാര്‍ട്ടി സംസ്ഥാനസെക്രട്ടേറിയറ്റംഗങ്ങളായ പി രാജീവ്, എം സ്വരാജ്, ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ എന്നിവര്‍ക്കാണ് തിരഞ്ഞെടുപ്പ് ചുമതല. അതേസമയം, തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പി.ടി.തോമസിന്റെ ഭാര്യ ഉമ തോമസ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. പരിഗണിച്ചതും തീരുമാനിച്ചതും ഒരു പേര് മാത്രമെന്ന് കെ.സുധാകരന് വ്യക്തമാക്കിയിരുന്നു. പി.ടി.തോമസിന് മണ്ഡലവുമായുള്ള വൈകാരികബന്ധം പരിഗണിച്ചുവെന്നും വി ഡി സതീശന്‍ പറഞ്ഞു.

മെയ് 31നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ മൂന്നിന് വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. ബുധനാഴ്ച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനമിറക്കും. മെയ് 11 നാണ് പത്രിക നല്‍കാനുള്ള അവസാന തീയതി. മെയ് 16 വരെയാണ് പത്രിക പിന്‍വലിക്കാന്‍ അനുവദിക്കുക.