കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ പീഡിപ്പിച്ച കേസ് : ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ച സംഭവത്തില്‍ ആരോ​ഗ്യപ്രവർത്തകൻ അറസ്റ്റിലായി. കുളത്തൂപ്പുഴ സാമൂഹികാരോ​ഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് ആണ് അറസ്റ്റിലായത്. കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കുളത്തൂപ്പുഴ സ്വദേശിനിയായ യുവതിയെയാണ് ഇയാൾ പീഡിപ്പിച്ചത്.

മലപ്പുറത്ത് ജോലിക്ക് പോയിരുന്ന ഇവര്‍ നാട്ടില്‍ തിരിച്ചെത്തിയ ശേഷം നിരീക്ഷണത്തില്‍ പ്രവേശിച്ചു. നിരീക്ഷണ കാലാവധിക്ക് ശേഷം കടയ്ക്കല്‍ ആരോഗ്യകേന്ദ്രത്തില്‍ പരിശോധനയ്ക്ക് വിധേയയായി. പരിശോധനയില്‍ കോവിഡ് നെഗറ്റീവാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ജോലിയുടെ ആവശ്യത്തിനായി സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സമീപിച്ചപ്പോഴാണ് പീഡനം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്.

സർട്ടിഫിക്കറ്റ് ലഭിക്കാൻ വീട്ടിലെത്താൻ നിർദേശിച്ചു. ഇതനുസരിച്ച് ഭരതന്നൂരിലെ വീട്ടിലെത്തിയപ്പോൾ അവിടെ വെച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. തുടർന്ന് യുവതി വെള്ളറടയിലെത്തി പൊലീസില്‍ പരാതി നൽകുകയായിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ തിരുവനന്തപുരം വെള്ളറട പൊലീസ് കേസെടുത്തു. പാങ്ങോട് പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രദീപിനെ, യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.