അഭിമന്യു കേസില്‍ രേഖകളുടെ പകര്‍പ്പ് പരിശോധിക്കാന്‍ പ്രതിഭാഗത്തിന് അനുമതി

അഭിമന്യു കേസില്‍ കോടതിയില്‍ നിന്ന് നഷ്ടമായ രേഖകളുടെ പകര്‍പ്പ് പരിശോധിക്കാന്‍ പ്രതിഭാഗത്തിന് അനുമതി. മാര്‍ച്ച് 30 ഉച്ചയ്ക്ക് 2.30ന് ആണ് പ്രതിഭാഗത്തിന് പ്രോസിക്യൂഷന്റെ കൈയിലുള്ള പകര്‍പ്പുകള്‍ പരിശോധിക്കാന്‍ സമയം അനുവദിച്ചത്. അഭിഭാഷകന്‍, അന്വേഷണ ഉദ്യോഗസ്ഥര്‍, ശിരസ്താര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശോധന നടത്താന്‍ അനുവാദം ലഭിച്ചിരിക്കുന്നത്.

നേരത്തെ കുറ്റപത്രമുള്‍പ്പെടെ നഷ്ടപ്പെട്ട രേഖകളുടെ സര്‍ട്ടിഫൈഡ് പകര്‍പ്പുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ മാര്‍ച്ച് 18ന് ഹാജരാക്കിയ 11 രേഖകളുടെ പകര്‍പ്പില്‍ പ്രതിഭാഗം എതിര്‍പ്പ് അറിയിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് രേഖകള്‍ ഹാജരാക്കിയതെന്നും അത് ചോദ്യം ചെയ്യാന്‍ പ്രതിഭാഗത്തിനാവില്ലെന്നും കോടതി അറിയിച്ചു.

2019 ജനുവരിയിലാണ് കേസിലെ രേഖകള്‍ നഷ്ടപ്പെട്ടതെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതി വ്യക്തമാക്കി. സെപ്റ്റംബര്‍ 23ന് വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ ഹൈക്കോടതിയെ വിവരം അറിയിച്ചതായും കോടതി പറഞ്ഞു. കോടതിയില്‍ നിന്നും രേഖകള്‍ കാണാതാകുന്നത് സാധാരണയാണെന്നും കോടതി അറിയിച്ചു.