കണ്ണൂരില്‍ ട്രെയിന്‍ യാത്രക്കാരന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം, നെഞ്ചില്‍ ബൂട്ടിട്ട് ചവിട്ടി

കണ്ണൂരില്‍ ട്രെയിനില്‍ യാത്രക്കാരന് കേരള പൊലീസിന്റെ ക്രൂരമര്‍ദ്ദനം. കൃത്യമായി ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തുവെന്ന് ആരോപിച്ചാണ് യാത്രക്കാരനെ എഎസ്‌ഐ ബൂട്ടിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തത്.

കണ്ണൂരില്‍ നിന്ന് മാവേലി എക്പ്രസ് പുറപ്പെടുമ്പോഴായിരുന്നു സംഭവം. സ്ലീപ്പര്‍ കമ്പാര്‍ട്ട്‌മെന്റില്‍ പരിശോധനയ്ക്ക് എത്തിയ എഎസ്‌ഐ പ്രമോദ് നിലത്ത് ഇരിക്കുകയായിരുന്ന യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു. എന്നാല്‍ സ്ലീപ്പര്‍ ടിക്കറ്റ് ഇല്ലെന്നും ജനറല്‍ ടിക്കറ്റാണ് ഉള്ളതെന്നും യാത്രക്കാരന്‍ മറുപടി നല്‍കി. കൈയിലുള്ള ടിക്കറ്റ് എടുക്കാന്‍ പൊലീസുകാരന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് ബാഗില്‍ ടിക്കറ്റ് തിരയുന്നതിനിടെയായിരുന്നു മര്‍ദ്ദനം. യാത്രക്കാരനെ അടിക്കുകയും, നെഞ്ചില്‍ അടക്കം ബൂട്ടിട്ട് ചവിട്ടുകയും ചെയ്തു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തിയത് പുറത്ത് വന്നിട്ടുണ്ട്. ടിക്കറ്റ് പരിശോധിക്കേണ്ടത് ടിടിഇ ആണെന്ന് ഇരിക്കെയാണ് പൊലീസുകാരന്‍ ടിക്കറ്റ് ചോദിച്ചെത്തി യാത്രക്കാരനെ മര്‍ദ്ദിച്ചത്. എന്നാല്‍ യാതൊരു പ്രകോപനവും കൂടാതെയാണ് പൊലീസുകാരന്‍ അയാളെ മര്‍ദ്ദിച്ചതെന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയ യാത്രക്കാരന്‍ പറഞ്ഞു. മറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടിയാണെന്നാണ് എഎസ്‌ഐ പറഞ്ഞത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് നിലപാടിലാണ് എഎസ്‌ഐ. ടിക്കറ്റില്ലാത്ത യാത്രക്കാരനെ ഇറക്കി വിടുകയായിരുന്നുവെന്നും, മര്‍ദ്ദിച്ചു എന്ന ആരോപണം തെറ്റാണന്നുമാണ് വാദം. യാത്രക്കാരന്‍ ആരാണെന്ന് അറിയില്ലെന്നും കേസ് എടുത്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.