ചെല്ലാനം പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടമായി

കൊച്ചി പഞ്ചായത്ത് ഭരണസമിതിക്കെതിരെ ട്വൻറി 20യും കോൺഗ്രസും ചേർന്ന് നൽകിയ അവിശ്വാസ പ്രമേയം പാസായി. ഇതോടെ എല്‍.ഡി.എഫിന് ഭരണം നഷ്ടമായി. ഒമ്പതിനെതിരെ 12 വോട്ടുകൾക്കാണ് ട്വന്‍റി-20യുടെ അവിശ്വാസ പ്രമേയം പാസായത്. പ്രമേയത്തെ യു.ഡി.എഫ് പിന്തുണച്ചു. ട്വൻറി20 യുടെ കെ.എ. ജോസഫ് പ്രസിഡൻറാകാനാണ് സാധ്യത. വൈസ് പ്രസിഡൻറ് സ്ഥാനം കോൺഗ്രസിന് ലഭിക്കും. സ്ഥിരം സമിതി ചെയർമാൻ സ്ഥാനങ്ങൾ ഇരുകക്ഷികളും ചേർന്ന് പങ്കുവയ്ക്കും.

21 അംഗങ്ങളാണ് ചെല്ലാനം പഞ്ചായത്തിലുള്ളത്. ഇതിൽ എല്‍.ഡി.എഫിന് 9 സീറ്റ്, ട്വന്‍റി 20ക്ക് 8 സീറ്റ്, യു.ഡി.എഫിന് നാല് സീറ്റ് എന്നിങ്ങനെയാണ് കക്ഷി നില. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ നിന്നും യു.ഡി.എഫ് വിട്ടുനിന്നതിനെ തുടർന്നാണ് ഭരണം എല്‍.ഡി.എഫിന് ലഭിച്ചത്.

എന്നാല്‍ അടുത്തിടെ കോട്ടയം ജില്ലയിലെ രണ്ട് നഗരസഭകളില്‍ സി.പി.എം നടത്തിയ നീക്കത്തില്‍ യു.ഡി.എഫിന് ഭരണം നഷ്ടമായതോടെ പ്രതിരോധ നടപടികള്‍ക്ക് കോണ്‍ഗ്രസ് ശ്രമം തുടങ്ങിയിരുന്നു. ആദ്യ ചുവടായി ചെല്ലാനം പഞ്ചായത്തിലാണ് ചര്‍ച്ചകള്‍ തുടങ്ങിയത്. ട്വന്‍റി20യുമായി ചേര്‍ന്ന് എൽ.ഡി.എഫ് ഭരണം പൊളിക്കാനായിരുന്നു തീരുമാനം. ട്വന്‍റി 20യുമായി ചര്‍ച്ച നടത്തുന്നതില്‍ തെറ്റില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും അഭിപ്രായം.

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.എസ് സാജിത മുമ്പാകെയാണ് ട്വൻറി 20യുടെ എട്ട് അംഗങ്ങളും കോൺഗ്രസിന്റെ നാല് അംഗങ്ങളും ചേർന്ന 12 പഞ്ചായത്ത് അംഗങ്ങൾ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നത്. രാവിലെ 11നാണ് പ്രസിഡൻറിനെതിരായ അവിശ്വാസ പ്രമേയം ചർച്ചക്കെടുത്തത്. ഉച്ചക്ക് രണ്ടിന് വൈസ് പ്രസിഡൻറിന് എതിരായ പ്രമേയവും ചർച്ചക്ക് എടുക്കും.

ട്വൻറി 20യിലെ രണ്ട് അംഗങ്ങളെ അടർത്തിയെടുത്ത് ഭരണം നിലനിർത്താൻ എൽ.ഡി.എഫ് നീക്കം നടത്തിയിരുന്നു. എന്നാൽ, അത് വിഫലമായതോടെയാണ് ഭരണം നഷ്ടപ്പെട്ടത്. എറണാകുളം ജില്ലയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ പൈങ്ങോട്ടൂരിലും തൃക്കാക്കരയിലും എല്‍.ഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നു. പൈങ്ങോട്ടൂരില്‍ യു.ഡി.എഫിന് ഭരണം നഷ്ടമായി. തൃക്കാക്കര ക്വാറം തികയാതെ അവിശ്വാസ നീക്കം പരാജയപ്പെട്ടു.