ആലുവയില്‍ വന്‍ ലഹരിവേട്ട, രണ്ട് കിലോയില്‍ അധികം എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

എറണാകുളം ആലുവയില്‍ വന്‍ ലഹരിവേട്ട. ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രണ്ട് കിലോയിലധികം എംഡിഎംഎയുമായി രണ്ട് പേരെ എക്‌സൈസ് പിടികൂടി. കൊടുങ്ങല്ലൂര്‍ സ്വദേശികളായ രണ്ട് പേരാണ് എക്‌സൈസ് ഇന്റെലിജന്‍സിന്റെ പിടിയിലായത്. പുതുവത്സര ആഘോഷത്തിനായി എത്തിച്ച ലഹരിമരുന്നാണ് പിടികൂടിയത്.

ഇരുവരും മംഗള എക്‌സ്പ്രസില്‍ വന്നിറങ്ങിയതാണ്. ഡല്‍ഹിയില്‍ നിന്നാണ് എംഡിഎംഎ കടത്തിക്കൊണ്ട് വന്നത്. ഫ്രൂട്ട് ജ്യൂസ് പാക്കിന്റേയും, പാനിപൂരിയുടേയും ഉള്ളില്‍ ഒളിപ്പിച്ച് നിലയിലാണ് ലഹരി കണ്ടെടുത്തത്. പുതുവത്സര ആഘോഷത്തിനായി വില്‍പന നടത്താനാണ് ഇത് എത്തിച്ചതെന്ന് യുവാക്കള്‍ വെളിപ്പെടുത്തിയട്ടുണ്ട്. തൃശ്ശൂര്‍ ഇന്റെലിജന്‍സ് ഇന്‍സ്‌പെക്ടറായ മനോജ് കുമാറും സംഘവുമാണ് പ്രതികളെ പിടികൂടിയത്.

ആഘോഷങ്ങലുടെ ഭാഗമായി വന്‍തോതില്‍ സംസ്ഥാനത്തേക്ക് ലഹരിക്കടത്ത് നടക്കുന്നതായി സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് പരിശോധന വ്യാപകമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം കൊല്ലം പത്തനാപുരത്ത് രണ്ട് കോടിയോളം വില വരുന്ന ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കളെ പിടികൂടിയിരുന്നു. കൊല്ലംകടവില്‍ നടത്തിയ വാഹന പരിശോധനയ്ക്ക് ഇടയിലാണ് ലഹരി മരുന്ന് കടത്തിയവരെ കൊല്ലം റൂറല്‍ ഡാന്‍സാഫ് ടീമും പത്തനാപുരം പൊലീസും ചേര്‍ന്ന് പിടിച്ചത്. ഒരു കിലോ ഹാഷിഷ് ഒായിലായിരുന്നു പിടിച്ചെടുത്തത്.