അൽ ഷിഫ ഹോസ്പിറ്റൽ മുൻഉടമ ഷാജഹാൻ യൂസഫ് വ്യാജ ഡോക്ടറെന്ന് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു

ഇടപ്പള്ളി അൽഷിഫ ഹോസ്പിറ്റൽ മുൻ ഉടമയായിരുന്ന ഷാജഹാൻ യൂസഫ് വ്യാജ ഡോക്ടറെന്ന് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ. രജിസ്‌ട്രേഷനായി ഷാജഹാൻ യൂസഫ് ഹാജരാക്കിയ സർട്ടിഫിക്കറ്റുകൾ വ്യാജമെന്ന് കണ്ടെത്തി. ഷാജഹാൻ യൂസഫിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കാൻ തീരുമാനിച്ച ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഇയാൾക്കെതിരെ  വിജിലൻസിന്റെ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

മറ്റൊരു വനിതാ ഡോക്ടർക്ക് ലഭിച്ച സർട്ടിഫിക്കറ്റിന്റെ വ്യാജ പകർപ്പാണ് ഷാജഹാൻ യൂസഫ് ഇന്ത്യൻ മെഡിക്കൽ കൗൺസിലിൽ ഹാജരാക്കിയത്. ഇതോടെ ഷാജഹാൻ യൂസഫിന്റെ സ്ഥാപനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദ് ചെയ്യാനും, ഇയാളെ ഇന്ത്യൻ മെഡിക്കൽ രജിസ്ട്രിയിൽ നിന്ന് നീക്കാനും തീരുമാനിച്ചു. ട്രാവൻകൂർ കൊച്ചിൻ കൗൺസിൽ ഓഫ് മോഡേൺ മെഡിസിൻ സ്വീകരിച്ച അച്ചടക്ക നടപടികൾക്കെതിരെയുള്ള ഇയാളുടെ അപ്പീൽ കൗൺസിൽ തള്ളി.

ഷാജഹാൻ യൂസഫിനെതിരെ ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ ആഭ്യന്തര വിജിലൻസ് വിഭാഗം അന്വേഷണവും ആരംഭിച്ചു. ആലപ്പുഴ കലവൂർ സ്വദേശിനിയാണ് ഷാജഹാൻ യൂസഫിനെതിരെ പരാതി നൽകിയിരുന്നത്. അതേസമയം, അർശസിന്റെ ചികിത്സയിലും ശസ്ത്രക്രിയയിലും വൻ പിഴവുകൾ വരുത്തിയ ഷാജഹാൻ യൂസഫിനെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടും കൊച്ചി എളമക്കര പൊലീസ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.