15 കോടിയുടെ മരങ്ങൾ മുറിച്ചു കടത്തി, മരംകൊള്ള തടയുന്നതിൽ വീഴ്ച സംഭവിച്ചു; റവന്യൂ വകുപ്പിനെതിരെ വനം വകുപ്പ്

സംസ്ഥാനത്തെ മരംമുറി വിവാദത്തില്‍ റവന്യൂ വകുപ്പിനെതിരെ വനം വകുപ്പിൻറെ റിപ്പോർട്ട്. അനധികൃത മരംകൊള്ള കണ്ടെത്തുന്നതിലും തടയുന്നതിലും റവന്യൂ വകുപ്പിന് വലിയ വീഴ്ച സംഭവിച്ചുവെന്നാണ് വനം വകുപ്പിന്റെ റിപ്പോര്‍ട്ട്.

ഒമ്പത് ജില്ലകളിലായി 15 കോടിയുടെ മരങ്ങളാണ് മുറിച്ചു കടത്തിയത്. റവന്യൂ വകുപ്പിന്റെ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് മരങ്ങള്‍ മുറിച്ചു കടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിജിലന്‍സ് ചുമതലയുള്ള മുഖ്യ വനപാലകനാണ് വനംവകുപ്പിന് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്.

റവന്യൂ ഉദ്യോഗസ്ഥര്‍ നിസംഗത പാലിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വിമർശനമുണ്ട്.
ഒമ്പത് ജില്ലകളിലായി 2400 ഓളം വലിയ മരങ്ങളാണ് ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്ത മുറിച്ചു കടത്തിയത്. ഇതില്‍ 90 ശതമാനവും തേക്ക്, ഈട്ടി എന്നീ മരങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.