അനധികൃത മണല്‍ഖനനം; മലങ്കര കത്തോലിക്ക സഭ ബിഷപ്പ് അറസ്റ്റില്‍

അനധികൃത മണല്‍ ഖനനത്തില്‍ മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട ബിഷപ്പ് സാമുവല്‍ മാര്‍ ഐറോണിയോസ് അറസ്റ്റില്‍. താമരഭരണിയില്‍ നിന്ന് മണല്‍ കടത്തിയതിനെ തുടര്‍ന്ന് തമിഴ്‌നാട് ക്രൈംബ്രാഞ്ചാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്തത്.

വികാരി ജനറല്‍ ഷാജി തോമസ് മണിക്കുളവും പുരോഹിതരായ ജോര്‍ജ് സാമുവല്‍, ഷാജി തോമസ് ,ജിജോ ജെയിംസ്, ജോര്‍ജ് കവിയല്‍ എന്നിവരെയും അറസ്റ്റ് ചെയ്തു. അറസ്റ്റിലായ എല്ലാവരെയും റിമാന്‍ഡ് ചെയ്തു. പിന്നീട് നെഞ്ചുവേദന ഉണ്ടായതിനെ തുടര്‍ന്ന് ബിഷപ്പിനെയും വികാരി ജനറലിനെയും തിരുനല്‍വേലി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ വിശദീകരണവുമായി രൂപത രംഗത്തെത്തി. തമിഴ്‌നാട്ടിലെ അംബാസമുദ്രത്ത് പത്തനംതിട്ട രൂപതയ്ക്ക് 300 ഏക്കര്‍ സ്ഥലമുണ്ട്. 40 വര്‍ഷമായി സഭയുടെ അധീനതയിലുള്ള ഈ പ്രദേശത്ത് കൃഷി ചെയ്യുന്നതിനായി മാനുവല്‍ ജോര്‍ജ് എന്ന വ്യക്തിയെ കരാര്‍പ്രകാരം ചുമതലപ്പെടുത്തിയിരുന്നു എന്ന് രൂപത അറിയിച്ചു. കോവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷമായി രൂപതാ അധികൃതര്‍ക്ക് ഈ സ്ഥലത്ത് പോകാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഈ കാലയളവില്‍ മാനുവല്‍ ജോര്‍ജ് കരാര്‍ വ്യവസ്ഥ ലംഘിച്ചുവെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹത്തെ കരാറില്‍ നിന്ന് ഒഴിവാക്കാനുള്ള നിയമ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. വസ്തുവിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ എന്ന നിലയില്‍ രൂപതാ അധികാരികളെ ഇത് സംബന്ധിച്ച് അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാനുവല്‍ ജോര്‍ജിനെതിരെ രൂപത നിയമ നടപടികള്‍ ആരംഭിച്ചിട്ടുണ്ട് എന്നും രൂപത വ്യക്തമാക്കി.