മകരവിളക്ക് തെളിയിക്കുന്ന തറയിലിരുന്ന് പൂജ നടത്തിയത് വിവാദസ്വാമി; പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കയറിയത് പരിശോധിക്കാന്‍ വനംവകുപ്പും; നടപടി വേഗത്തിലാക്കി പൊലീസും

അതീവ സുരക്ഷാ മേഖലയായ ശബരിമല പൊന്നമ്പല മേട്ടില്‍ അതിക്രമിച്ചു കയറി പൂജ ചെയ്ത സംഭവത്തില്‍ നടപടി കടുപ്പിച്ച് വനംവകുപ്പ്. നേരത്തെ അനേകം വിവാദം സൃഷ്ടിച്ചിട്ടുള്ള തമിഴ്നാട് സ്വദേശി നാരായണ സ്വാമിയാണ് പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കയറിയത്. പൂജയുടെ ദൃശ്യങ്ങള്‍ പുറത്തു വന്നതൊടെയാണ് പൊലീസും വനംവകുപ്പ് നേരിട്ട് കേസെടുത്തത്.

വനംവകുപ്പിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള മകരവിളക്ക് തെളിയിക്കുന്ന തറയിലിരുന്നായിരുന്നണെ് ഇയാള്‍ പൂജ നടത്തിയത്. പൂജയുടെ വീഡിയോ ദേവസ്വംബോര്‍ഡ് അടക്കമുള്ള ഉന്നതോദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട് അനേകം തവണ വിവാദം ഉണ്ടാക്കിയിട്ടുള്ളയാളാണ് പൂജ നടത്തിയ നാരായണനെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്.

കീഴ്ശാന്തിയുടെ സഹായിയായി പ്രവര്‍ത്തിക്കുന്ന കാലത്ത് പൂജയ്ക്ക് എത്തുന്നവര്‍ക്ക് വ്യാജ രസീതികള്‍ നല്‍കി എന്ന പരാതി ഇയാള്‍ക്കെതിരേ ഉയര്‍ന്നിരുന്നു. തന്ത്രി എന്ന ബോര്‍ഡ് വെച്ച കാറില്‍ സഞ്ചരിച്ചതിന് ഒരിക്കല്‍ പൊലീസ് പിടികൂടുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് പൊലീസ് മേധാവിയ്ക്കും വനംവകുപ്പിനുമെല്ലാം പരാതി നല്‍കിയിട്ടുള്ളതായിട്ടാണ് വിവരം.

അതേസമയം, നാരായണ സ്വാമിക്കെതിരെ ചുമത്തിയിരിക്കുന്നത് മൂന്നു വര്‍ഷംവരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ (27, 51), കേരള വന നിയമം 1961 (ഭേദഗതി 1999) സെക്ഷന്‍ 27 (1) ഇ (4) എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണിവ. നാരായണ സ്വാമിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

പെരിയാര്‍ ടൈഗര്‍ വെസ്റ്റ് ഡിവിഷനില്‍ പമ്പ ഫോറസ്റ്റ് റേഞ്ചില്‍ പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷന്‍ അധികാരപരിധിയിലെ പൊന്നമ്പലമേട് റിസര്‍വ് വനത്തിലാണ് നാരായണ സ്വാമിയും കൂട്ടാളികളും അനധികൃതമായി പ്രവേശിച്ചത്. ശബരിമല ക്ഷേത്രവുമായി ആചാരപരമായി അടുത്ത ബന്ധമുള്ള സ്ഥലമാണ് പൊന്നമ്പലമേട്. കേസെടുക്കുന്നതിന് ഏഴു ദിവസങ്ങള്‍ക്കുള്ളിലാണ് സംഭവം നടന്നതെന്ന് ഫോറസ്റ്റ് ഓഫന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിയുടെ മേല്‍വിലാസം ലഭിച്ചിട്ടില്ല. മറ്റു പ്രതികളെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും പച്ചക്കാനം സ്റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. റാന്നി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പിച്ചത്.