'അനധികൃത സ്വത്ത് സമ്പാദനവും ഗുരുതരമായ ചട്ട ലംഘനങ്ങളും'; ഡോ. ജയതിലകിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്ന് എൻ. പ്രശാന്ത്

അനധികൃത സ്വത്ത് സമ്പാദനവും ഗുരുതരമായ ചട്ട ലംഘനങ്ങളും ചൂണ്ടിക്കാട്ടി ഡോ. ജയതിലകിതിരെ മുഖ്യമന്ത്രിക്ക് റൂൾ 7 പരാതി സമർപ്പിച്ചുവെന്ന് എൻ. പ്രശാന്ത് ഐഎസ്. കൃത്യമായ തെളിവുകളോടെ, രേഖകൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നതെന്നും മുൻപ് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചതല്ലാതെയുള്ള അനധികൃത സ്വത്തുക്കളുടെയും വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും എൻ. പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു.

ഡോ. ജയതിലക്‌ റവന്യു, എക്സൈസ് വകുപ്പുകൾ കൈകാര്യം ചെയ്ത കാലയളവിൽ ബാർ, റിയൽ എസ്റ്റേറ്റ് കച്ചവടക്കാരുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെയും വിവരങ്ങളും പരാതിയിൽ ഉണ്ടെന്ന് പ്രശാന്ത് ചൂണ്ടിക്കാട്ടുന്നു. ജയതിലകിന്റെ നിയമപരമായ സ്ഥാവര സ്വത്ത് വിവര റിട്ടേണുകളും (Immovable Property Returns) രജിസ്റ്റർ ചെയ്ത ആധാരങ്ങൾ, പാട്ടക്കരാറുകൾ, സൊസൈറ്റി രേഖകൾ എന്നിവയും തമ്മിലുള്ള താരതമ്യം ഈ പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പ്രശാന്ത് അറിയിച്ചു.

വരുമാനം മറച്ചുവെക്കുക, സ്വത്തുക്കളുടെ ഉടമസ്ഥാവകാശം തെറ്റായി റിപ്പോർട്ട് ചെയ്യുക, വാണിജ്യപരമായ താൽപ്പര്യങ്ങൾ വെളിപ്പെടുത്താതെ മറച്ച് വെക്കുക, ബാർ-റിയൽ എസ്റ്റേറ്റ് കച്ചവടക്കാരിൽ നിന്ന് പലവിധ ബെനാമി കരാറുകൾ ഉണ്ടാക്കി പണം കൈപ്പറ്റുക, സർക്കാരിൽ അസത്യം ബോധിപ്പിക്കുക എന്നിങ്ങനെ ഗുരുതരമായ വീഴ്ചകളാണ് രേഖകൾ പരിശോധിച്ചാൽ മനസ്സിലാവുന്നത്. കേരള സർക്കാരിന്റെ റവന്യൂ, രജിസ്ട്രേഷൻ, സർവേ വകുപ്പുകളിലെ രേഖകൾ തന്നെയാണ് പല ഡീലുകളുടേയും തെളിവുകൾ എന്നതാണ് രസമെന്നും പ്രശാന്ത് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

ഡോ. ജയതിലകിതിരെ അനധികൃത സ്വത്ത് സമ്പാദനവും ഗുരുതരമായ ചട്ട ലംഘനങ്ങളും ചൂണ്ടിക്കാട്ടി റൂൾ 7 പരാതി സമർപ്പിച്ചു. കേരളത്തിലെ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ അച്ചടക്ക അധികാരി (Disciplinary Authority) കൂടിയായ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കു മുമ്പാകെ, ഡോ. എ. ജയതിലക് ഐ.എ.എസ്സിനെതിരെ All India Service (Discipline & Appeal) Rules, 1968 പ്രകാരം നടപടികൾ ആവശ്യപ്പെട്ടുകൊണ്ട് റൂൾ 7 പരാതി നൽകിയ വിവരം അറിയിക്കട്ടെ.
കൃത്യമായ തെളിവുകളോടെ, രേഖകൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. മുൻപ് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചതല്ലാതെയുള്ള അനധികൃത സ്വത്തുക്കളുടെയും വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം റവന്യു, എക്സൈസ് വകുപ്പുകൾ കൈകാര്യം ചെയ്ത കാലയളവിൽ ബാർ, റിയൽ എസ്റ്റേറ്റ് കച്ചവടക്കാരുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെയും വിവരങ്ങളും ഉണ്ട്. (റിട്ട. അദ്ധ്യാപകനും വിവരാവകാശ പ്രവർത്തകനുമായ ശ്രീ. അനിൽ ബോസ് കാഞ്ഞിരപ്പള്ളി വിജിലൻസിൽ 6.11.25 ന് സമർപ്പിച്ച വിശദമായ പരാതിയിൽ ഓരോന്നും എടുത്ത് പറയുന്നുണ്ട്.)
ഡോ. ജയതിലകിന്റെ നിയമപരമായ സ്ഥാവര സ്വത്ത് വിവര റിട്ടേണുകളും (Immovable Property Returns) രജിസ്റ്റർ ചെയ്ത ആധാരങ്ങൾ, പാട്ടക്കരാറുകൾ, സൊസൈറ്റി രേഖകൾ എന്നിവയും തമ്മിലുള്ള താരതമ്യം ഈ പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വരുമാനം മറച്ചുവെക്കുക, സ്വത്തുക്കളുടെ ഉടമസ്ഥാവകാശം തെറ്റായി റിപ്പോർട്ട് ചെയ്യുക, വാണിജ്യപരമായ താൽപ്പര്യങ്ങൾ വെളിപ്പെടുത്താതെ മറച്ച് വെക്കുക, ബാർ-റിയൽ എസ്റ്റേറ്റ് കച്ചവടക്കാരിൽ നിന്ന് പലവിധ ബെനാമി കരാറുകൾ ഉണ്ടാക്കി പണം കൈപ്പറ്റുക, സർക്കാരിൽ അസത്യം ബോധിപ്പിക്കുക എന്നിങ്ങനെ ഗുരുതരമായ വീഴ്ചകളാണ് രേഖകൾ പരിശോധിച്ചാൽ മനസ്സിലാവുന്നത്. കേരള സർക്കാരിന്റെ റവന്യൂ, രജിസ്ട്രേഷൻ, സർവേ വകുപ്പുകളിലെ രേഖകൾ തന്നെയാണ് പല ഡീലുകളുടേയും തെളിവുകൾ എന്നതാണ് രസം.
ഈ വിഷയത്തിൽ പ്രത്യേകമായി എടുത്തുപറയുന്ന ലംഘനങ്ങൾ അഖിലേന്ത്യാ സർവീസ് (നടപടി) ചട്ടങ്ങൾ, 1968 (AIS (Conduct) Rules, 1968) പ്രകാരമാണ്: അനുഛേദം 3 (Rule 3): സമ്പൂർണ്ണ സത്യസന്ധത, കടമയോടുള്ള കൂറ്, താൽപ്പര്യ സംഘർഷം (Conflict of Interest) ഒഴിവാക്കൽ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ എന്നിവ ഉറപ്പുവരുത്തുന്ന വിവിധ ഉപവിഭാഗങ്ങളുടെ ലംഘനം, അനുഛേദം 13 (Rule 13): മുൻകൂർ അനുമതിയില്ലാതെ കച്ചവടത്തിലോ മറ്റു തൊഴിലുകളിലോ ഏർപ്പെടുക, ബിസിനസ്സ് വിവരങ്ങൾ റിപ്പോർട്ട് ചെയ്യാതിരിക്കുക, സർക്കാരുമായി ഇടപാടുള്ളവരിൽ നിന്ന് പണവും മറ്റും സ്വീകരിക്കുക, സർക്കാർ അനുമതിയില്ലാതെ പ്രതിഫലം സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങളിലെ വീഴ്ച, അനുഛേദം 16 {Rule 16(3), 16(4)} : സ്വത്ത് ഇടപാടുകൾക്ക് മുൻകൂർ വിവരം നൽകുക/അനുമതി തേടുക, പാട്ടങ്ങളും വാടകയിനത്തിൽ വരുമാനം ലഭിക്കുന്നത് ിപ്പോർട്ട് ചെയ്യുക, വാർഷിക സ്വത്ത് റിട്ടേൺ പൂർണ്ണമായും സത്യസന്ധമായും സമർപ്പിക്കുക എന്നീ കാര്യങ്ങളിലെ ചട്ടലംഘനം.
ആനുപാതികമല്ലാത്ത സ്വത്തുക്കൾ (disproportionate assets) ഉൾപ്പെടെയുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ഗുരുതരമായ ക്രിമിനൽ ദുഷ്പെരുമാറ്റം (criminal misconduct) വ്യക്തമാക്കുന്ന രേഖകൾ ശ്രീ. അനിൽ ബോസ് കാഞ്ഞിരപ്പള്ളി വിജിലൻസിൽ സമർപ്പിച്ചത് 6.11.25 നാണ്. GAD വകുപ്പ് ഡോ. ജയതിലക് തന്നെ കൈകാര്യം ചെയ്യുന്നതിനാൽ സ്വയം സസ്പെന്റ് ചെയ്യാനുള്ള ഫയൽ ഡിസിപ്ലിനറി അഥോറിറ്റിക്ക് സമർപ്പിക്കാൻ അദ്ദേഹത്തിന് മടി കാണും. അതുകൊണ്ടാണ് ഇന്ന് ഈ പരാതി രേഖാമൂലം ഡിസിപ്ലിനറി അഥോറിറ്റിയായ ബഹു.മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്നത്.
ഏതായാലും ഡോ. ജയതിലകിന്റെ ചട്ടലംഘനങ്ങൾ ഔപചാരികമായി ഇന്ന് 15-11-2025-ന് All India Service (Discipline & Appeal) Rules, 1968 പ്രകാരം നിഷ്കർഷിച്ചിട്ടുളള ഡിസിപ്ലിനറി അഥോറിറ്റിക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
08-11-2024-ന് ഒരു സോഷ്യൽ മീഡിയിൽ ഒരു സിനിമാ ഡയലോഗ് പോസ്റ്റ് ചെയ്തതിന്, മൂന്ന് ദിവസത്തിനകം (11-11-2024) എന്നെ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറങ്ങിയത് ഓർക്കുമല്ലോ. ആരുടെയും പരാതി ഇല്ലാതെ തന്നെ, അന്നത്തെ ചീഫ് സെക്രട്ടറി ശ്രീമതി ശാരദ മുരളീധരൻ താല്പര്യമെടുത്താണ് ആ നടപടി ഉണ്ടായത്.
നമ്മുടെ ഭരണഘടനയുടെ അനുച്ഛേദം 14, നിയമത്തിനു മുന്നിൽ എല്ലാവർക്കും തുല്യത ഉറപ്പാക്കുന്നു. ആരോപിക്കപ്പെടുന്ന ലംഘനങ്ങൾ എത്രയോ ഗൗരവതരമായിരിക്കുമ്പോൾ, ഒരു ജൂനിയർ ഉദ്യോഗസ്ഥന് ഒരു മാനദണ്ഡവും ചീഫ് സെക്രട്ടറിക്ക് മറ്റൊരു മാനദണ്ഡവും സാധിക്കില്ലല്ലോ. IAS കാർക്ക് എല്ലാവർക്കും ഒരുപോലെ ബാധകാണ് All India Service (Discipline & Appeal) Rules, 1968. അതിനാൽ, ഭരണഘടന ഉണ്ടെങ്കിൽ, നിയമം എല്ലാവർക്കും ഒരുപോലെയാണെങ്കിൽ,
നീതിബോധവും ധർമ്മവും ഉണ്ടെങ്കിൽ, ഡോ. ജയതിലകിനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഏത് നിമിഷവും പ്രതീക്ഷിക്കാവുന്നതാണ് എന്നാണ് നിയമജ്ഞർ പറയുന്നത്. ഡോ. ജയതിലകിന്റെ നിയമലംഘനങ്ങൾക്ക് “തീവ്രത” കുടുതലാണെന്നതിൽ തർക്കമില്ലല്ലോ.
മേൽ ചട്ടങ്ങൾ അറിയാവുന്ന വ്യക്തി എന്ന നിലയിൽ, ഈ വസ്തുതകൾ ബന്ധപ്പെട്ട അധികാരിയുടെയും (competent authority) പൊതുജനങ്ങളുടെയും മുമ്പാകെ കൊണ്ടുവരേണ്ടത് എന്റെ ധാർമികമായ കടമയാണ്. സർക്കാർ ജീവനക്കാരായ ക്ലാർക്കിനെയും, വില്ലേജ് അസിസ്റ്റന്റിനെയും, തഹസിൽദാരെയും, ഡോക്ടറെയും, ടീച്ചറെയും, പ്രൊഫസറെയും, എഞ്ചിനിയറെയും സാധാരണ പൊലീസുകാരെയും അച്ചടക്കവും നിയമവും പഠിപ്പിക്കുന്ന ഉന്നത ഉദ്യോഗസ്ഥർ സ്വയം മര്യാദ കാണിക്കണം. ആ മിനിമം മര്യാദ കാണിക്കാത്ത IAS ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാൻ അധികാരമുള്ളത് All India Service (Discipline & Appeal) Rules, 1968 പ്രകാരം നിഷ്കർഷിച്ചിട്ടുളള ഡിസിപ്ലിനറി അഥോറിറ്റിക്കാണ്.
NB: പലരും എക്സിക്യൂട്ടീവിനെ പാടേ എഴുതിത്തള്ളി കമന്റ് ഇടുന്നത് കണ്ടു. കോടതിയിൽ നിന്ന് മാത്രമേ നീതി കിട്ടൂ എന്ന അഭിപ്രായമാണ് പലർക്കും. എന്നാൽ രേഖാമൂലം അത് തെളിയുന്നെങ്കിൽ മാത്രമേ ഞാൻ വിശ്വസിക്കൂ. പൗരന് കോടതിയിൽ മാത്രമല്ല, ഒരു വില്ലേജ് ഓഫീസിലും ന്യായം ലഭിക്കണമല്ലോ. സിസ്റ്റം പ്രവർത്തിക്കുന്ന രീതി മനസ്സിലാക്കി വേണം സിസ്റ്റത്തോട് സംസാരിക്കാൻ. നിയമവും ചട്ടവും പ്രയോഗിച്ച് തന്നെ. “സിസ്റ്റം ഔട്ട് കംപ്ലീറ്റ്” വായിക്കൂ!

Read more