ഇലന്തൂര്‍ നരബലി: കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പത്മ, സ്ഥിരീകരിച്ച് ഡി.എന്‍.എ ഫലം

ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ ഡിഎന്‍എ പരിശോധനാ ഫലം പുറത്ത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പത്മയാണെന്ന് സ്ഥിരീകരിച്ചു. 56 ശരീര അവശിഷ്ടങ്ങളില്‍ ഒന്നിന്റെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നത്. മൃതദേഹാവശിഷ്ടങ്ങളില്‍ നിന്നാണ് ഡിഎന്‍എ ലഭിച്ചത്. മുഴുവന്‍ ഡിഎന്‍എ ഫലവും ലഭ്യമായാല്‍ മൃതദേഹാവശിഷ്ടങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും.

പത്മയുടെ മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിരുന്നു. മൃതദേഹം എപ്പോള്‍ വിട്ടുകിട്ടുമെന്ന കാര്യം ആരും അറിയിക്കുന്നില്ലെന്ന് പറഞ്ഞ കുടുംബം സര്‍ക്കാരിനെയും വിമര്‍ശിച്ചു. സര്‍ക്കാരില്‍ നിന്ന് ഒരു സഹായവും കിട്ടുന്നില്ല. ദിവസവും പൊലീസ് സ്റ്റേഷനില്‍ കയറി ഇറങ്ങുകയാണെന്നും മകന്‍ പറഞ്ഞു.

അതേസമയം ലൈല നല്‍കിയ ജാമ്യ ഹര്‍ജിയില്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ഇന്ന് വിധി പറയും. കൊലപാതകത്തില്‍ തനിക്ക് നേരിട്ടോ അല്ലാതെയോ പങ്കില്ലെന്നും തനിക്കെതിരെയുള്ള തെളിവുകള്‍ പൊലീസ് കെട്ടിച്ചമച്ചതാണെന്നും ജാമ്യ ഹര്‍ജിയില്‍ ലൈല പറയുന്നു.

പത്മ കേസില്‍ തന്നെ 12 ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്തെന്നും ഇനി കസ്റ്റഡി ആവശ്യമില്ലാത്ത സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നും പ്രതിയുടെ ഹര്‍ജിയിലുണ്ട്.