ഐ.ഐ.ടി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: സുദര്‍ശന്‍ പദ്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹാഷ്ടാഗ് ക്യാമ്പയിന്‍

മദ്രാസ് ഐ.ഐ.ടിയില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന് നീതി തേടി സോഷ്യല്‍ മീഡിയയില്‍ ഹാഷ്ടാഗ് ക്യാംപയിന്‍.

ഫാത്തിമ ലത്തീഫിന് നീതി ലഭിക്കുക, ഇന്ത്യന്‍ ക്യാമ്പസുകളിലെ മുസ്ലിം വിരുദ്ധതയെ ചെറുക്കുക, ക്യാമ്പസുകളിലെ ബ്രാഹ്മണ്യവത്കരണത്തെ ചെറുക്കുക, ആരോപണവിധേയനായ അധ്യാപകന്‍ സുദര്‍ശന്‍ പദ്മനാഭനെ ഉടന്‍ അറസ്റ്റ് ചെയ്യുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ഹാഷ്ടാഗ് ക്യാമ്പയിന്‍ നടക്കുന്നത്.

ക്യാമ്പയിനില്‍ എസ്.എഫ്.ഐ, ക്യാമ്പസ് ഫ്രണ്ട്, ഫ്രട്ടേണിറ്റി തുടങ്ങിയ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും അണിനിരക്കുന്നുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് കൊല്ലം ജില്ലയിലെ ക്യാമ്പസുകളില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിക്കുമെന്ന് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഫാത്തിമ കൊല്ലം സ്വദേശിയാണ്.

Read more

ഐ.ഐ.ടിയിലെ എം.എ ഒന്നാം വര്‍ഷ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിയായ ഫാത്തിമ സോഷ്യല്‍ സയന്‍സ്, ഹ്യൂമാനിറ്റിസ് അധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍ കരഹ്, മിലിന്ദ് ബ്രഹ്മേ എന്നിവരുടെ വര്‍ഗീയ പീഡനങ്ങളെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്യുന്നത്. ആത്മഹത്യയ്ക്ക് കാരണം ഈ അധ്യാപകരാണെന്ന് ഫാത്തിമയുടെ ഫോണിലുള്ള ആത്മഹത്യാക്കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.