'ഇതാണ് ആര്‍ എസ് എസ് എങ്കില്‍ ഞങ്ങള്‍ക്ക് ഇഷ്ടമാണ്, ഞങ്ങള്‍ പറഞ്ഞുപരത്തിയ ആര്‍ എസ്എസ് ഇങ്ങനെയായിരുന്നില്ല' സി ദിവാകരന്റെ വാക്കുകള്‍ ഇടതുമുന്നണിയെ വെട്ടിലാക്കുന്നു

ബി ജെ പി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പി പി മുകുന്ദന്‍ അനുസ്മരണത്തില്‍ സി പി ഐ നേതാവും മുന്‍ മന്ത്രിയുമായ സി ദിവാകരന്‍ ആര്‍ എസ് എസ് നെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ഇടതുമുന്നണയിയെയും കമ്യുണിസ്റ്റ് പാര്‍ട്ടികളെയും വെട്ടിലാക്കുന്നു.’ഇതാണ് ആര്‍ എസ് എസ് എങ്കില്‍ ഞങ്ങള്‍ക്ക് ഇഷ്ടമാണ്, ഞങ്ങള്‍ പറഞ്ഞുപരത്തിയ ആര്‍ എസ്എസ് ഇങ്ങനെയായിരുന്നില്ല’ എന്നാണ് പി പി മുകുന്ദനെക്കുറിച്ച് സംസാരിക്കുമ്പോള്‍ സി ദിവാകരന്‍ പറഞ്ഞത്.

ഹര്‍ഷാരവത്തോടെയാണ് വേദിയിലുണ്ടായിരുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ സി ദിവാരന്റെ വാക്കുകള്‍ കേട്ടിരുന്നത്. പി പി മുകുന്ദനെ ആദ്യം കണ്ട ഓര്‍മ്മകള്‍ പങ്കവയ്കുമ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്

‘മണക്കാട് സിപിഐക്കാരെന്റ സ്ഥലത്ത് ആര്‍എസ്എസ് ശാഖ നടക്കുന്നതറിഞ്ഞ് പ്രവര്‍ത്തകനെ വിളിച്ചുപറഞ്ഞ് ശാഖ നിര്‍ത്തിച്ചു.പിറ്റേന്നു രാവിലെ വെളുത്ത് തുടുത്ത് സുന്ദരനായ പി.പി. മുകുന്ദന്‍ എന്റെ വീട്ടിലെത്തി. വളരെ സൗമ്യമായി പറഞ്ഞു. ശാഖ നടത്താന്‍ തടസ്സം നില്‍ക്കരുത് ആ സൗമ്യത തന്റെ കുടുംബത്തെപ്പോലും ആകര്‍ഷിച്ചുവെന്നും സി ദിവാകരന്‍ പറഞ്ഞു.

തികച്ചും പ്രാദേശികമായ ഒരു വിഷയത്തില്‍ ആര്‍ എസ് എസിന്റെ ഉന്നത നേതാവ് വീട്ടിലെത്തുമെന്ന് താന്‍ പ്രതീക്ഷിച്ചില്ല. മുകുന്ദന്‍ വന്നപ്പോള്‍ താന്‍ ശരിക്കും ഞെട്ടി.അദ്ദേഹം പോയപ്പോള്‍ ഭാര്യ ചോദിച്ചത് നിങ്ങള്‍ എന്തിനാണ് ആര്‍എസ്എസ് ശാഖ നിര്‍ത്താന്‍ ശ്രമിക്കുന്നത്. വേറെ പണിയില്ലേ എന്നായിരുന്നു.ആര്‍എസ്എസിനെ കുറിച്ച് ഞങ്ങള്‍ പറഞ്ഞ് പരത്തിയത് ഇങ്ങനെയായിരുന്നില്ല, ഇതാണ് ആര്‍എസ്എസ് എങ്കില്‍ എനിക്ക് ആര്‍എസ്എസിനെ ഇഷ്ടമാണ്’ സി. ദിവാകരന്‍ പറഞ്ഞു.

ഞങ്ങള്‍ രാഷ്ട്രീയമായി ഒരിക്കലും ചേരാത്ത വിരുദ്ധചേരിയിലായിരുന്നത് കൊണ്ട് ഒരിക്കലും അടുത്ത് പ്രവര്‍്ത്തിച്ചിട്ടില്ല. എന്നാല്‍ കാണുമ്പോഴൊക്കെ വലിയസൗഹൃദമായിരുന്നു. പൊതുവേദികളില്‍ വച്ച് കാണാതെ പോകാന്‍ ശ്രമിച്ചാലും അടുത്ത് വിളിച്ച് വിശേഷങ്ങള്‍ അന്വേഷിക്കുമായിരുന്നു. ശരിക്കും കമ്മ്യൂണിസ്റ്റുകാരുടെ സംഘടനാ രീതി സ്വീകരിച്ച ആളായിരുന്നു അദ്ദേഹം. പക്ഷേ ഇന്ന് കമ്മ്യൂണിസ്റ്റുകാര്‍ ആ രീതി ഉപേക്ഷിച്ചു-ദിവാകരന്‍ പറഞ്ഞു