കന്യാസ്ത്രീ സമയത്തു പരാതി പറഞ്ഞിരുന്നെങ്കിൽ, ഒരു ശവം കൂടി മഠത്തിലെ കിണറ്റിൽ കണ്ടേനെ: ഹരീഷ് വാസുദേവൻ

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയോട് പ്രതികരിച്ച് അഭിഭാഷകനായ ഹരീഷ് വാസുദേവൻ. “കന്യാസ്ത്രീ സമയത്തു പരാതി പറഞ്ഞിരുന്നെങ്കിൽ ഒരു ശവം കൂടി മഠത്തിലെ കിണറ്റിൽ കണ്ടേനെ. സമയത്ത് പരാതി പറഞ്ഞൊരു നടി തൊഴിലിടത്തിൽ നിന്ന് പുറത്താക്കപ്പെട്ടു നീതി തേടി നടക്കുന്നത് നമുക്ക് മുമ്പിൽ തെളിഞ്ഞു നിൽക്കുമ്പോഴാണ് അതിനേക്കാൾ എത്രയോ ദുർബലയായ കന്യാസ്ത്രീ പരാതി വൈകിച്ചതിനു അവരെ കോടതി അവിശ്വസിക്കുന്നത്… ഇര പ്രതിയെ കുടുക്കാൻ മനഃപൂർവം കള്ളം പറയുന്നു എന്നു കോടതി കണ്ടെത്താത്തിടത്തോളം, അവർക്ക് നീതി ലഭ്യമാക്കേണ്ട ബാദ്ധ്യത നീതിപീഠത്തിനുണ്ട്.” എന്ന് ഹരീഷ് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഹരീഷ് വാസുദേവന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

നീതിപീഠം നിയമപുസ്തകങ്ങൾക്കുള്ളിലെ നൂലാമാലകളിൽ സത്യത്തെ വരിഞ്ഞു മുറുക്കുകയല്ല വേണ്ടത്.
സത്യത്തെ സ്വാതന്ത്രമാക്കുകയാണ് വേണ്ടത്. കണ്ടെത്തുകയാണ് വേണ്ടത്.

നിയമവും നിയമവ്യവസ്ഥയും ഉണ്ടാക്കി വെച്ചിരിക്കുന്നത് നീതി ലഭ്യമാക്കാൻ ആണ്. നീതി നിഷേധിക്കാനുള്ള സാങ്കേതിക കാരണങ്ങൾ പറയാനല്ല.

ഞാനോ നിങ്ങളോ ജീവിക്കുന്ന സാഹചര്യങ്ങളിലല്ല പല ഇരകളും ജീവിക്കുന്നത്. അവരുടെ ചെരുപ്പിൽ കയറി നിന്ന് ആ സാഹചര്യത്തെ കാണാൻ ജഡ്ജിമാർക്ക് കഴിയണം. അപ്പോഴേ നീതി നിർവ്വഹണം സാധ്യമാകൂ. മറ്റൊരു സാഹചര്യത്തിൽ സേഫായി ഇരുന്ന് ഇരകളുടെ പ്രവർത്തിയെ വിധിക്കരുത്..

പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മിലുള്ള fair level play അല്ല പലപ്പോഴും വിചാരണ. പലേ കാരണങ്ങളാൽ പ്രോസിക്യൂഷനു പരിമിതികൾ ഉണ്ട്. സാക്ഷികളാണ് വിചാരണയുടെ നട്ടെല്ല്. പ്രതിഭാഗം സമ്പത്തും അധികാരവും ഉള്ളവരാകുമ്പോൾ സാക്ഷികൾക്ക് നിർഭയം സാക്ഷി പറയാൻ പറ്റില്ല. സാക്ഷികളെയോ ഇരകളെയോ സംരക്ഷിക്കാനുള്ള ഒരു നിയമമില്ല നമ്മുടെ രാജ്യത്ത്.

കന്യാസ്ത്രീ സമയത്തു പരാതി പറഞ്ഞിരുന്നെങ്കിൽ ഒരു ശവം കൂടി മഠത്തിലെ കിണറ്റിൽ കണ്ടേനെ. സമയത്ത് പരാതി പറഞ്ഞൊരു നടി തൊഴിലിടത്തിൽ നിന്ന് പുറത്താക്കപ്പെട്ടു നീതി തേടി നടക്കുന്നത് നമുക്ക് മുൻപിൽ തെളിഞ്ഞു നിൽക്കുമ്പോഴാണ് അതിനേക്കാൾ എത്രയോ ദുർബലയായ കന്യാസ്ത്രീ പരാതി വൈകിച്ചതിനു അവരെ കോടതി അവിശ്വസിക്കുന്നത്… ഇര പ്രതിയെ കുടുക്കാൻ മനപൂർവ്വം കള്ളം പറയുന്നു എന്നു കോടതി കണ്ടെത്താത്തിടത്തോളം, അവർക്ക് നീതി ലഭ്യമാക്കേണ്ട ബാധ്യത നീതിപീഠത്തിനുണ്ട്.

നീതിയിലേക്കുള്ള വഴി കർത്താവിന്റെ കുരിശുവഴിയോളം പീഡനം നിറഞ്ഞതാണ്, ഇന്നും. ചോര വാർന്നു വാർന്നേ ആ വഴി ഭാരവും പേറി നടക്കാൻ പറ്റൂ, ഓരോ ഇരയ്ക്കും. കാരണം അധികാരം പാപിയ്ക്കൊപ്പം ആണ്.

#ഇരയ്ക്കൊപ്പം..
#നീതിയ്ക്കൊപ്പം…
നീതി ലഭ്യമാക്കാത്ത വിധികൾക്ക് ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലാണ് സ്ഥാനം..
(മാദ്ധ്യമവിചാരണയാണ് ശരി എന്നെനിക്ക് അഭിപ്രായവുമില്ല)