നേതൃത്വം വിളിച്ചാല്‍ സംസാരിക്കാം, പെരിങ്ങോട്ടുകുറിശേരി ഭരണം പോകില്ല; പാര്‍ട്ടി വിട്ട തീരുമാനത്തില്‍ അയഞ്ഞ് എ. വി ഗോപിനാഥ്

പാര്‍ട്ടിയുമായി തുടര്‍ ചര്‍ച്ചകള്‍ക്കുള്ള സാദ്ധ്യത തള്ളാതെ ഡിസിസി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുമായി ഇടഞ്ഞ എ വി ഗോപിനാഥ്. തുടര്‍ചര്‍ച്ചയ്ക്കുള്ള സാധ്യത തള്ളുന്നില്ലെന്ന് ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി വിട്ടതെന്തിനെന്ന് മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ ആത്മാവ് ചോദിച്ചിരുന്നെങ്കില്‍ താന്‍ തിരിച്ചു ചെല്ലുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ ചര്‍ച്ചകള്‍ക്കുള്ള വാതില്‍ കോണ്‍ഗ്രസിനായി തുറന്നിട്ടിരിക്കുകയാണ്. കോണ്‍ഗ്രസിനെതിരായ പ്രചാരണത്തിന് താനില്ലെന്നും ഗോപിനാഥ് പറഞ്ഞു. നെഹ്‌റു കുടുംബം രാജ്യത്തിന്റെ പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നയാളാണ് താന്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് അവഗണനയില്‍ പ്രതിഷേധിച്ചായിരുന്നു ഗോപിനാഥ് പാര്‍ട്ടിയുമായി ഉടക്കിയത്. പാലക്കാട് പെരിങ്ങോട്ടുക്കുറിശ്ശിയിലെ വീട്ടില്‍ വെച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു കഴിഞ്ഞ ദിവസം ഗോപിനാഥ് രാജി പ്രഖ്യാപനം നടത്തിയത്. പിന്നാലെ ഗോപിനാഥിന്റെ തീരുമാനം സ്വാഗതം ചെയ്ത് സിപിഎമ്മും രംഗത്തെത്തിയിരുന്നു.

അനില്‍ അക്കരയുടെ എച്ചില്‍ പരാമര്‍ശത്തിനുള്ള മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ ചെരുപ്പ് നക്കിയാലും അഭിമാനം എന്ന പരാമര്‍ശം ഗോപിനാഥ് നടത്തിയിരുന്നു. ഇത് ഏറെ വിവാദമാകുകയും ചെയ്തു. മുന്‍ മന്ത്രി എ.കെ ബാലന്‍ ഗോപിനാഥിനെ സിപിഐഎമ്മിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. അതേസമയം പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഭരണസമിതി നിലവിലെ അഞ്ചുവര്‍ഷവും പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.