ഖാര്‍ഗെ ആരോഗ്യവാന്‍, വര്‍ക്കിംഗ് പ്രസിഡന്റുമാരെ ആവശ്യമില്ല, രാഹുല്‍ മത്സരിച്ചിരുന്നെങ്കില്‍ തരൂരിന് നൂറ് വോട്ട് പോലും കിട്ടില്ലായിരുന്നു: പരിഹസിച്ച് കെ. മുരളീധരന്‍

കോണ്‍ഗ്രസില്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരെ ആവശ്യമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ഖാര്‍ഗെ നല്ല ആക്ടീവാണ്. ജോഡോ യാത്രയില്‍ ഖാര്‍ഗെ നന്നായി തന്നെ നടന്നു. ആരോഗ്യത്തിന് ഒരു കുഴപ്പവും ഇല്ലെന്നും വര്‍ക്കിങും താങ്ങുമൊന്നും ആവശ്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ഖാര്‍ഗെയ്‌ക്കെതിരെ മത്സരിച്ച ശശി തരൂരിനെ മുരളീധരന്‍ പരിഹസിച്ചു. തരൂരിന് കിട്ടിയത് 1000 വോട്ടാണ്. രാഹുല്‍ ഗാന്ധി മത്സരിച്ചിരുന്നെങ്കില്‍ 100 വോട്ട് പോലും കിട്ടില്ലായിരുന്നു. 7000 വോട്ടാണ് 1000ത്തിനേക്കാള്‍ വലുതെന്ന് ഒന്നാംക്ലാസുകാരനും അറിയാം. വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് കയറാനുള്ള സംവരണമല്ല സ്ഥാനാര്‍ഥിത്വം. വര്‍ക്കിംഗ് കമ്മറ്റിയിലേക്ക് തരൂരിനും മത്സരിക്കാമെന്നും കെ. മുരളീധരന്‍ പറഞ്ഞു.

അസംബ്ലി തരഞ്ഞെടുപ്പിന്റെ പ്രതീതിയായിരുന്നു അദ്ധ്യക്ഷ തിരഞ്ഞെടുപ്പിനെന്നും മുരളീധരന്‍ പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫും ഏറ്റുമുട്ടുന്ന പോലെയായിരുന്നു തിരഞ്ഞെടുപ്പ്. സൈബര്‍ ആക്രമണം പോലും നടന്നു. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പില്‍ ഒട്ടും അംഗീകരിക്കാന്‍ പാടില്ലാത്ത സൈബര്‍ ആക്രമണം നടന്നു.

മല്ലികാര്‍ജുന്‍ ഗാര്‍ഗയെ ചിലര്‍ അപമാനിച്ചു, വ്യക്തിപരമായി അധിക്ഷേപിച്ചു.അതില്‍ ബിജെപി – സിപിഎം പ്രവര്‍ത്തകരുണ്ടാവാം. സൈബറാക്രമണം നടത്തിയവരെ തരൂര്‍ നിരുല്‍സാഹപ്പെടുത്തിയില്ല. അത് തരൂര്‍ അറിയാത്തത് കൊണ്ടാവാമെന്നും മുരളീധരന്‍ പറഞ്ഞു.