പത്മജ ആഹാരം കഴിക്കാതിരുന്നെങ്കില്‍ അത് ഫാറ്റ് കുറയ്ക്കാനാവും, കേസുണ്ടെങ്കില്‍ അത് ഓവര്‍ സ്പീഡിന്; പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ബിജെപിയില്‍ ചേര്‍ന്ന പത്മജ വേണുഗോപാലിനെ വിമര്‍ശിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ടിവിയിലിരുന്ന് നേതാവായ ആളെന്നായിരുന്നു പത്മജയുടെ പരാമര്‍ശം. എന്നാല്‍ പത്മജയ്ക്ക് രാഹുല്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

പത്മജ വേണുഗോപാല്‍ തന്നെ ടിവിയില്‍ മാത്രമേ കണ്ടിട്ടുള്ളൂ എന്ന് പറയുന്ന സമയത്ത് അതിന് കാരണമായ പത്രസമ്മേളനം നടന്നത് ഒരു നിരാഹാര പന്തലിലാണ്. പത്മജ എപ്പോഴെങ്കിലും ആഹാരം വേണ്ടെന്ന് വച്ചിട്ടുണ്ടെങ്കില്‍ അത് ബോഡി ഫാറ്റ് കുറയ്ക്കാനായിരിക്കും. മറ്റൊരാള്‍ക്ക് വേണ്ടി നിരാഹാരം ഇരുന്നതായിട്ടോ ഭക്ഷണം ഒഴിവാക്കിയതായിട്ടോ താന്‍ കേട്ടിട്ടില്ല.

താനും സഹപ്രവര്‍ത്തകരും എത്രയോ തവണ പൊലീസ് ലാത്തിച്ചാര്‍ജ്ജ് ഏറ്റുവാങ്ങിയിട്ടുണ്ട്. വാത്സല്യത്തോടെ വളര്‍ത്തിയ ലീഡര്‍ ഒരു ഈര്‍ക്കില്‍ കമ്പ് പോലും കൊണ്ട് പത്മജയെ അടിച്ചതായി കേട്ടിട്ടില്ല. തിരുവനന്തപുരത്ത് നിരാഹാരം ഇരിക്കാന്‍ വന്ന ശേഷം എട്ടോ ഒന്‍പതോ കേസായി. സമരം ചെയ്തതിന് നൂറിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പത്മജ വേണുഗോപാലിന്റെ പേരില്‍ ഓവര്‍ സ്പീഡിന്റെ പേരില്‍ വല്ല പെറ്റിയടിച്ച കേസല്ലാതെ ഈ നാട്ടില്‍ സമരം ചെയ്തതിന് ഏതെങ്കിലും കേസുണ്ടോ. തനിക്കറിയില്ലെന്നും രാഹുല്‍ പറഞ്ഞു.