'മാമുക്കോയ എറണാകുളത്ത് പോയി മരിച്ചാല്‍ കൂടുതല്‍ സിനിമാക്കാര്‍ വരുമായിരുന്നു'; പ്രമുഖ താരങ്ങള്‍ക്ക് എതിരെ വി.എം വിനു

കഴിഞ്ഞ ദിവസം അന്തരിച്ച് നടന്‍ മാമുക്കോയയ്ക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന് സംവിധായകന്‍ വി.എം. വിനു. പലരും വരുമെന്ന് കരുതിയെന്നും പക്ഷേ വന്നില്ലെന്നും പല പ്രമുഖരും വരാതിരുന്നത് മാമുക്കോയയോടുള്ള അനാദരവായി എന്നും വിനു പറഞ്ഞു.

അദ്ദേഹത്തിന് അര്‍ഹിക്കുന്ന ആദരവും മലയാള സിനിമ നല്‍കിയില്ല. പലരുടെയും സിനിമയുടെ വിജയത്തില്‍ മാമുക്കോയയും ഉണ്ടായിരുന്നുവെന്ന് ഓര്‍ക്കാമായിരുന്നു. എറണാകുളത്ത് പോയി മരിച്ചാല്‍ കൂടുതല്‍ സിനിമാക്കാര്‍ വരുമായിരുന്നു എന്നും താന്‍ എറണാകുളത്ത് പോയി മരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.

മാമുക്കോയയുടെ മൃതദേഹം ഉച്ചയോടെ കബറടക്കി. മാമുക്കോയയുടെ ആഗ്രഹപ്രകാരം കണ്ണംപറമ്പ് ഖബര്‍സ്ഥാനിലാണ് ഖബറടക്കിയത്. വീട്ടില്‍ ഒമ്പതര വരെ പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോയത്. അരക്കിണര്‍ മുജാഹിദ് പള്ളിയിലെ മയ്യത്ത് നിസ്‌കാരത്തിന് ശേഷമാണ് കണ്ണംപറമ്പിലേക്ക് എടുത്തത്. ഇവിടെ നിന്ന് വിലാപയാത്രയായാണ് മൃതദേഹം കൊണ്ടുപോയത്. മാമുക്കോയയുടെ വീട്ടില്‍ നിന്നും ഏഴു കിലോമീറ്റര്‍ ദൂരപരിധിയിലാണ് കണ്ണംപറമ്പ് ഖബര്‍സ്ഥാനി.

മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോകുന്നത് വരേയും പ്രിയ താരത്തെ അവസാനമായി ഒരു നോക്ക് കാണാനുള്ളവരുടെ ഒഴുക്കായിരുന്നു വീട്ടിലേക്ക്. രാത്രി വൈകിയും നിരവധി ആളുകള്‍ പ്രിയതാരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.

ബുധനാഴ്ച 1.05-ന് സ്വകാര്യ ആശുപത്രിയിലായിരുന്നു മാമുക്കോയയുടെ അന്ത്യം. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടര്‍ന്നാണ് മരണം.