ജയ് ശ്രീറാം വിളിപ്പിച്ചുവെന്ന് തെളിയിച്ചാല്‍ രാജിവെയ്ക്കും, എസ്.ഡി.പി.ഐ ആരോപണത്തിന് എതിരെ എ.ഡി.ജി.പി

പൊലീസിനെതിരായ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവിയുടെ ആരോപണത്തിന് മറുപടിയുമായി എഡിജിപി വിജയ് സാഖറേ. എസ്ഡിപിഐ പ്രവര്‍ത്തകരെ കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചുവെന്ന് തെളിയിച്ചാല്‍ താന്‍ രാജി വെയ്ക്കുമെന്ന് സാഖറേ പറഞ്ഞു. എസ്ഡിപിഐ നേതാക്കളുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങള്‍ക്ക് പിന്നാലെ അറസ്റ്റിലായവര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരല്ല എന്ന് സാഖറേ പറഞ്ഞു. ഒബിസി മോര്‍ച്ചാനേതാവ് രഞ്ജിത്തിന്റെ കൊലപാതക കേസില്‍ പിടിയിലായ അഞ്ച് പേരും കൊലപാതകം ചെയ്തവര്‍ക്ക് സഹായം നല്‍കിയവരാണ്. പ്രതികളെ ഇതുവരെ പിടികൂടിയട്ടില്ല. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയട്ടുണ്ട്. ജില്ലയ്ക്ക് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചതായി സാഖറേ അറിയിച്ചു.

കഴിഞ്ഞ ദിവസം ചേര്‍ന്ന സമാധാന യോഗത്തിനിടെയാണ് പൊലീസുകാര്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചുവന്നും മര്‍ദ്ദിച്ചുവെന്നും അഷ്‌റഫ് മൗലവി ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നലെ എസ്ഡിപിഐ പരാതിയും നല്‍കി. മണ്ണഞ്ചേരിയില്‍ നിന്ന് പിടിച്ചുകൊണ്ടു പോയ ഫിറോസ് എന്ന 25 കാരനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ഇക്കാര്യം പുറത്തു പറഞ്ഞാല്‍ കെട്ടിത്തൂക്കുമെന്ന് ഭീഷണിപ്പെടുത്തി എന്നും മൗലവി പറഞ്ഞു. ഡിവൈഎസ്പി ഓഫീസില്‍ ക്യാമറയുള്ളതിനാല്‍ എആര്‍ ക്യാമ്പില്‍ നിന്ന് ഉദ്യോഗസ്ഥരെ കൊണ്ടുവന്ന് ഇരുട്ടിലേക്ക് മാറ്റിനിര്‍ത്തിയാണ് മര്‍ദ്ദിച്ചത്. ജയ് ശ്രീറാം വിളിക്കാന്‍ പറഞ്ഞായിരുന്നു മര്‍ദ്ദനം എന്നായിരുന്നു ആരോപണം.

അതേസമയം ഇരട്ട കൊലപാതകങ്ങളില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് അറിയുന്നത്. രഞ്ജിത്ത് കൊലക്കേസില്‍ 5 പേര്‍ അറസ്റ്റിലായിരുന്നു. മണ്ണഞ്ചേരി സ്വദേശികളായ നിഷാദ്, ആസിഫ്, സുധീര്‍, അര്‍ഷാദ്, അലി എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ സഞ്ചരിച്ചെന്ന് കരുതുന്ന ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനിന്റെ കൊലപാതകത്തില്‍ റിമാന്‍ഡിലായിരുന്ന രണ്ട് ആര്‍എസ്എസുകാരെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.