ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അത് സമ്മതിക്കാന്‍ എനിക്കൊരു മടിയുമില്ല: മാണി സി. കാപ്പന്‍

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ദ്രൗപതി മുര്‍മുവിന് അനുകൂലമായി വോട്ട് ചെയ്തിട്ടില്ലെന്ന് പാലാ എംഎല്‍എ മാണി സി. കാപ്പന്‍. ദ്രൗപദി മുര്‍മുവിന് വോട്ടു ചെയ്തിട്ടുണ്ടെങ്കില്‍ അത് പറയാന്‍ മടിയുള്ളയാളല്ല താനെന്ന് അദ്ദേഹം മാതൃഭൂമിഡോട്ട്‌കോമുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

‘ഈ വിഷയത്തില്‍ എന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതെന്തുകൊണ്ടാണെന്നറിയില്ല. ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അത് സമ്മതിക്കുന്നതിന് ഒരു വിഷമവുമുള്ളയാളല്ല ഞാന്‍. വാസ്തവത്തില്‍ അങ്ങിനെയൊരു തീരുമാനമെടുത്തിരുന്നുവെങ്കില്‍ ഞാന്‍ അത് നേരത്തെ തന്നെ പറയുമായിരുന്നു. ചെയ്യാന്‍ പോകുന്ന കാര്യം തുറന്നുപറയുന്നയാളാണ് ഞാന്‍’ അദ്ദേഹം പറഞ്ഞു.

യുഡിഎഫ് നേതൃത്വവുമായി തനിക്കുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ‘വളരെ മാന്യമായാണ് യുഡിഎഫ് നേതൃത്വം ഇക്കാര്യത്തില്‍ പെരുമാറിയത്. അതുകൊണ്ടുതന്നെ നിലവില്‍ ഒരു തരത്തിലുള്ള സംഘര്‍ഷവുമില്ല. യുഡിഎഫിന്റെ ഭാഗമായാണ് ഞാന്‍ ജയിച്ചത്. യുഡിഎഫില്‍ തന്നെയാണ് ഞാനുള്ളത്. അവിടെ തന്നെ തുടരുകയും ചെയ്യും’ അദ്ദേഹം വ്യക്തമാക്കി.

കാപ്പന്‍ ബിജെപിയിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ആ ഊഹപോഹങ്ങള്‍ തികച്ചും തെറ്റാണെന്നാണ് കാപ്പന്റെ ഈ പ്രതികണത്തില്‍ നിന്നും മനസിലാകുന്നത്.