ഇടുക്കി ഡാം സന്ദർശിക്കാൻ എത്തിയ യുവാവ് താഴിട്ട് പൂട്ടിയത് 11 ഇടങ്ങൾ, വിദേശത്തേക്ക് കടന്ന പ്രതിക്കായി അന്വേഷണം; ഡാമിന്റെ സുരക്ഷ വർധിപ്പിച്ചു

ഇടുക്കി ഡാമില്‍ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി കേരള പൊലീസ്. കെഎസ്ഇബിയുടെ പരാതിയിലാണ് അന്വേഷണം. ഇടുക്കി ചെറുതോണി അണക്കെട്ടിലെ 11 സ്ഥലങ്ങളിലായി സന്ദർശകനായി എത്തിയ യുവാവ് താഴ് ഉപയോഗിച്ച് പൂട്ടിയത് വലിയ സുരക്ഷാ പിഴവായാണ് അധികൃതർ കാണുന്നത്. ഡാമിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന കെഎസ്ഇബിയുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഡാമിൽ എത്തിയ യുവാവ് ഡാമിന്റെ 11 സ്ഥലങ്ങളിലായി താഴ് ഉപയോഗിച്ച് പൂട്ടുകയായിരുന്നുവെന്ന് കണ്ടെത്തി. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് ഇതിനു പിന്നിലെന്നും പൊലീസ് കണ്ടെത്തി.

ജൂലൈ 22 ന് പകൽ മൂന്നേകാലിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഇടുക്കി ഡാം സന്ദർശിക്കാനെത്തിയ യുവാവ് ഹൈമാസ്റ്റ് ലൈറ്റുകൾക്ക് ചുവട്ടിലാണ് താഴിട്ടു പൂട്ടിയത്. പതിനൊന്ന് സ്ഥലത്താണ് ഇത്തരത്തിൽ താഴുകൾ കണ്ടെത്തിയത്. ഹൈമാസ്സ് ലെറ്റുകളുടെ ടവറിലും എർത്ത് വയറുകളിലുമാണ് താഴുകൾ സ്ഥാപിച്ചത്. അമർത്തുമ്പോൾ പൂട്ടു വീഴുന്ന തരത്തിലുള്ള താഴാണ് ഉപയോഗിച്ചിരിക്കുന്നത്. ചെറുതോണി ഡാമിന്റെ ഷട്ടർ ഉയർത്തുന്ന റോപ്പിൽ എന്തോ ദ്രാവകം ഒഴിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ താഴുകൾ കാണുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സുരക്ഷാ വീഴ്ച ശ്രദ്ധയിൽപ്പെട്ടത്. തുടർന്നാണ് ഇടുക്കി പൊലീസിൽ പരാതി നൽകിയത്. അണക്കെട്ടിൽ തീവ്രവാദ വിരുദ്ധ സ്ക്വാഡും പരിശോധന നടത്തി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒറ്റപ്പാലം സ്വദേശിയാണ് പ്രതിയെന്ന് കണ്ടെത്തിയത്.

വാടകയ്‌ക്കെടുത്ത കാറിലാണ് ഇയാൾ ഇടുക്കിയിലെത്തിയത്. വിദേശത്തു നിന്നും എത്തിയ ഇയാൾക്ക് കാർ വാടകക്ക് എടുത്ത് നൽകിയ രണ്ടു പേരെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. വിദേശത്തേക്ക് കടന്ന ഇയാളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗങ്ങൾ അന്വേഷണം നടത്തുന്നുണ്ട്. പൊലീസിന്റെ വീഴ്ചയും പരിശോധിക്കുന്നുണ്ട്. യുവാവ് ഇത് ചെയ്യുവാനുണ്ടായ കാരണവും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോയെന്നുമാണ് പ്രധാനമായും അന്വേഷിക്കുന്നത്. സംഭവത്തെ തുടർന്ന് അണക്കെട്ടിൽ സുരക്ഷ വർദ്ധിപ്പിച്ചതായി ഇടുക്കി എസ്പി വിയു കുര്യാക്കോസ് പറഞ്ഞു.