കോഴിക്കോട് ഐസിഎംആര്‍ മൊബൈല്‍ ടെസ്റ്റിംഗ് ലാബ് സജ്ജീകരിച്ചു; പ്രാഥമിക സമ്പര്‍ക്കം നടത്തിയവരുടെ സാംപിളുകള്‍ പരിശോധിക്കും

കോഴിക്കോട് ഐസിഎംആര്‍ മൊബൈല്‍ ടെസ്റ്റിംഗ് ലാബ് സജ്ജീകരിച്ചു. നിപ വൈറസ് ബാധ സംശയിക്കുന്നവരുടെ പ്രാഥമിക പരിശോധനയ്ക്കായാണ് മൊബൈല്‍ ടെസ്റ്റിംഗ് ലാബ് സജ്ജീകരിച്ചിരിക്കുന്നത്. ഇതോടെ വൈറസ് ബാധ സംശയിക്കുന്നവരുടെ പരിശോധനകള്‍ കോഴിക്കോട് തന്നെ സാധ്യമാകും. മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് ആണ് ലാബ് സജ്ജീകരിച്ചിരിക്കുന്നത്.

രണ്ട് ആഴ്ചയാണ് കോഴിക്കോട് ലാബിന്റെ പ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. നിപ ബാധിതരുമായി പ്രാഥമിക സമ്പര്‍ക്കം നടത്തിയവരുടെ സാംപിളുകളാണ് മൊബൈല്‍ ടെസ്റ്റിംഗ് ലാബില്‍ പരിശോധിക്കുക. മറ്റ് സാംപിളുകളുടെ പരിശോധന മെഡിക്കല്‍ കോളേജിലെ വൈറല്‍ റിസര്‍ച്ച് ആന്റ് ഡയഗ്‌നോസ്റ്റിക് ലാബിലും പരിശോധിക്കുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍.

നിപ വൈറസ് ബാധയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഡോക്ടര്‍ ഹിമാന്‍ഷു ചൗഹാന്റെ നേതൃത്വത്തിലുളള കേന്ദ്ര സംഘം കോഴിക്കോടെത്തിയിട്ടുണ്ട്. കേന്ദ്ര സംഘം വൈറസ് ബാധിത പ്രദേശങ്ങളുടെ സ്ഥിതിഗതികള്‍ മനസിലാക്കുകയും വിദഗ്ധ ഉപദേശം നല്‍കുകയും ചെയ്തു. എല്ലാ ദിവസവും വൈകുന്നേരം വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറും. മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്നാണ് കേന്ദ്ര സംഘത്തിന്റെ പ്രവര്‍ത്തനം നടക്കുന്നത്.

കോഴിക്കോട് ജില്ലയില്‍ നിപ വ്യാപനം പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ പനി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ജില്ലയില്‍ 2,200 പേര്‍ക്ക് പനി ബാധിച്ചതായാണ് റിപ്പോര്‍ട്ട്. നിപ വൈറസ് ബാധയുടെ സാഹചര്യത്തില്‍ ആശുപത്രികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് പ്രതിസന്ധി രൂക്ഷമാകുന്നതിന് കാരണമാകുന്നു.