പാലാരിവട്ടം അഴിമതി: ഇബ്രാഹിം കുഞ്ഞിനെതിരെ തെളിവുകള്‍ ലഭിച്ചെന്ന് അന്വേഷണ സംഘം; മുഖ്യപ്രതി ആയേക്കും

പാലാരിവട്ടം അഴിമതി കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞ് മുഖ്യപ്രതി ആയേക്കും. ഇതിനായി മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതി അന്വേഷണസംഘം തേടി. ഒരാഴ്ചക്കുള്ളില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ കൃത്യമായ തെളിവുകള്‍ ലഭിച്ചതായാണ് അന്വേഷണ സംഘം പറയുന്നത്. നിലവിലെ സാഹചര്യത്തില്‍ വി.കെ ഇബ്രാഹിം കുഞ്ഞ് തന്നെയാണ് കേസിലെ മുഖ്യപ്രതി ആകേണ്ടതെന്നും അന്വേഷണ സംഘം പറയുന്നു. എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടാകുമെന്നതിനാല്‍ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി തേടിയ ശേഷം മാത്രമേ വി.കെ ഇബ്രാഹിം കുഞ്ഞിനെ കേസില്‍ പ്രതിയാക്കുകയുള്ളൂ.

ആര്‍ഡിഎസ് കമ്പനിക്ക് മുന്‍കൂര്‍ പണം അനുവദിച്ചതുമായി ബന്ധപ്പെട്ട ചട്ടലംഘനത്തില്‍ വിജിലന്‍സ് തെളിവ് നിരത്തിയപ്പോള്‍ ഉത്തരം നല്‍കാന്‍ വി.കെ ഇബ്രാഹിം കുഞ്ഞിന് ഇന്നലെ സാധിച്ചിരുന്നില്ല. അഭിഭാഷകനെ കണ്ട ശേഷമാണ് വി.കെ ഇബ്രാഹിം കുഞ്ഞ് മൊഴി നല്‍കിയതെന്നാണ് വിജിലന്‍സിന്റെ വിലയിരുത്തല്‍. തെളിവുകള്‍ അനുസരിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കേസില്‍ വി.കെ ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് വ്യക്തമായതായി അന്വേഷണ സംഘം വിലയിരുത്തുന്നു.

Read more

നിയമസഭാ സമ്മേളനത്തിന് മുമ്പ് തന്നെ റിപ്പോര്‍ട്ട് നല്‍കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. വിജിലന്‍സ് മേധാവി എഡിജിപി അനില്‍കാന്ത് അനുമതി നല്‍കുകയാണെങ്കില്‍ അടുത്ത ആഴ്ച തന്നെ വി.കെ ഇബ്രാഹിം കുഞ്ഞ്, കേസില്‍ പ്രതി ചേര്‍ക്കപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്യും.