യു.ഡി.എഫ് ക്ഷണിച്ചാല്‍ നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥിയാകും; എല്‍.ഡി.എഫിനോടും ബി.ജെ.പിയോടും താത്പര്യമില്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ യുഡിഎഫ് ക്ഷണിച്ചാല്‍ സ്ഥാനാര്‍ഥിയാകുന്നത് പരിഗണിക്കുമെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെമാല്‍ പാഷ. എറണാകുളം നഗരപരിസരത്തെ ഏതെങ്കിലും മണ്ഡലത്തില്‍ മല്‍സരിക്കാനാണ് താല്‍പര്യമെന്നും അദ്ദേഹം അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

വേറിട്ട ശബ്ദമായി നിന്നിട്ട് കാര്യമില്ല എന്ന തിരിച്ചറിവിലാണ് ഈ ആലോചനയെന്ന് ജസ്റ്റീസ് കെമാല്‍ പാഷ വ്യക്തമാക്കി. എല്‍ഡിഎഫിനോടും ബിജെപിയോടും തനിക്കും താല്‍പര്യമില്ല. എംഎല്‍എ ആയാല്‍ തനിക്ക് ശമ്പളം വേണ്ടന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനത്തുനിന്ന് വിരമിച്ച ശേഷം നിരവധി രാഷ്ട്രീയ പ്രസ്താവനകളിലൂടെ മാധ്യമശ്രദ്ധ നേടിയ ജഡ്ജിയാണ് കെമാല്‍ പാഷ. കഴിഞ്ഞ ദിവസം വൈറ്റില മേല്‍പ്പാല ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു. ആരുടെയും തറവാട്ടില്‍ തേങ്ങാവെട്ടിയല്ല പാലം ഉണ്ടാക്കിയതെന്നും ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണെന്നുമായിരുന്നു കെമാല്‍ പാഷയുടെ പ്രസ്താവന.