എറണാകുളം ആലുവയില്‍ നാല് വയസുകാരിയായ മകളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് പൊലീസ്. പല കാര്യങ്ങളിലും ഇവര്‍ക്ക് ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. അതേസമയം മകളുടെ പീഡന വിവരം തനിക്ക് അറിയില്ലായിരുന്നുവെന്ന് അമ്മ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൊലപാതക കേസിലെ ചോദ്യം ചെയ്യലിനിടെയാണ് പീഡന വിവരത്തെ കുറിച്ച് അറിയില്ലെന്ന് അമ്മ മൊഴി നല്‍കിയത്.
സ്വന്തം മക്കളുടെ കാര്യം പോലും സ്വയമേ ചെയ്യാന്‍ കഴിയാത്ത ഒരു അമ്മയാണെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. അമ്മയ്ക്ക് ആത്മവിശ്വാസക്കുറവുണ്ടെന്നാണ് പൊലീസ് പറയുന്നത്. മക്കളുടെ കാര്യംപോലും നോക്കാന്‍ അവർക്ക് പ്രാപ്തിക്കുറവുണ്ടെന്നും പൊലീസ് അറിയിച്ചു. അതേസമയം അമ്മ കുട്ടികളെ കൊലപ്പെടുത്താന്‍ നേരത്തെ ശ്രമിച്ചിരുന്നുവെന്ന ആരോപണം പൊലീസ് തള്ളി.
അതേസമയം കുട്ടിയെ പീഡിപ്പിക്കാന്‍ കൂട്ടുകുടുംബം പോലെ കഴിഞ്ഞ സാഹചര്യം പിതൃ സഹോദരന്‍ മുതലെടുക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഭര്‍ത്താവിന്റെ സഹോദരന്‍ കുട്ടിയെ പീഡിപ്പിച്ചതിനെ കുറിച്ച് അറിയില്ലെന്നാണ് അമ്മ പൊലീസിന് നൽകിയ മൊഴി. ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തിയിരുന്നുവെന്നും കുട്ടികളും തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അതില്‍ താന്‍ വേദന അനുഭവിച്ചിരുന്നുവെന്നും അമ്മ വ്യക്തമാക്കി. അതിന്റെ പ്രതികാരമായിരുന്നു കൊലപാതകമെന്നും ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് മോശം അനുഭവം നേരിട്ടിരുന്നതായും അമ്മ മൊഴി നല്‍കിയിട്ടുണ്ട്.