'മന്ത്രി നേരത്തേ വരാത്തതിൽ പരിഭവമില്ല, സർക്കാരിൽ പൂർണ വിശ്വാസം'; കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ ഭർത്താവ് വിശ്രുതൻ

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ വീട് ആരോഗ്യമന്ത്രി വീണ ജോർജ് സന്ദർശിച്ചതിന് പിന്നാലെ പ്രതികരണവുമായി ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ. മന്ത്രി നേരത്തേ വരാത്തതിൽ പരിഭവമില്ലെന്ന് പറഞ്ഞ വിശ്രുതൻ സർക്കാരിൽ പൂർണ വിശ്വാസമുണ്ടെന്നും കൂട്ടിച്ചേർത്തു. അതേസമയം മന്ത്രി രാജിവെക്കണമെന്ന അഭിപ്രായം തനിക്ക് ഇല്ലെന്നും ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ പറഞ്ഞു.

ഇന്ന് രാവിലെയാണ് മന്ത്രി വീണ ജോർജ് ബിന്ദുവിന്റെ വീട് സന്ദർശിച്ചത്. ഇന്ന് രാവിലെ ഏഴേ കാലോടെയാണ് മന്ത്രി കോട്ടയത്തെ തലയോലപ്പറമ്പിലെ വീട്ടിലെത്തിയത്. പ്രാദേശിക സിപിഎം നേതാക്കളുമായാണ് മന്ത്രി വീട്ടിലെത്തിയത്. ബിന്ദുവിൻ്റെ ഭർത്താവിനോടും അമ്മയോടും മക്കളോടും മന്ത്രി സംസാരിച്ചു.

അത്യന്തം ദു:ഖകരമായ സംഭവമാണെന്നും ബിന്ദുവിൻ്റെ കുടുംബത്തിൻ്റെ ദു:ഖം തൻ്റേതുമാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ബിന്ദുവിൻ്റെ കുടുംബത്തെ കണ്ടു, സംസാരിച്ചു. സർക്കാർ ഒപ്പമുണ്ടാവും. എല്ലാ തലത്തിലും സർക്കാർ പൂർണ്ണമായും അവർക്കൊപ്പം ഉണ്ടാവും. മുഖ്യമന്ത്രി തന്നെ സഹായത്തെ കുറിച്ച് പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. അപകടം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ബിന്ദുവിൻ്റെ വീട്ടിൽ സന്ദ‍ർശനം നടത്തിയില്ലെന്ന വ്യാപക വിമർശനങ്ങൾക്കിടെയാണ് രാവിലെ മന്ത്രി എത്തിയത്. ബിന്ദുവിൻ്റെ ഭർത്താവിനും അമ്മയ്ക്കും മക്കൾക്കും ആശ്വാസ വാക്കുകൾ നൽകിയും വേണ്ടത് ചെയ്യാമെന്ന് ഉറപ്പ് നൽകിയുമാണ് മന്ത്രി മടങ്ങിയത്.

Read more