കെ സുധാകരൻ വിളിച്ചുചേർത്ത തൂഫാൻ യോഗത്തെ തള്ളി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കെ സുധാകരൻ്റെ തൂഫാൻ യോഗത്തെ പറ്റി ഒന്നും അറിയില്ലെന്നും പൊലീസ് ഉദ്യോഗസ്ഥരാണ് ഇത്തരം യോഗങ്ങൾ വിളിക്കേണ്ടതെന്നും ആഭ്യന്തര മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ആഭ്യന്തരവകുപ്പ് അങ്ങനെ ഒരു യോഗം കൂടുമെന്ന് എനിക്കറിയില്ലെന്നും ആരുടെ യോഗമാണെന്നോ ആര് വിളിച്ചുചേർത്തെന്നോ അറിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഓപ്പറേഷൻ തൂഫാൻ നടപടികളുടെ യോഗം വിളിക്കാനുള്ള ചുമതല പൊലീസ് ഉദ്യോഗസ്ഥർക്കാണ്. അല്ലാത്ത യോഗങ്ങൾ ഒന്നും ഓപ്പറേഷൻ തൂഫാന്റെ തലയിൽ കെട്ടിവയ്ക്കേണ്ടെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം എറണാകുളം ഡിസിസിയും തങ്ങളുടെ അറിവോടെയല്ല കെ സുധാകരകൻ എംപി കൊച്ചിയിൽ യോഗം വിളിച്ച് ചേർത്തതെന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം സംഭവത്തിൽ ഇതുവരെയും കെ സുധാകരൻ പ്രതികരിച്ചിട്ടില്ല.
Read more
ക്രിമിനൽ കേസ് പ്രതികളെയും ഗുണ്ടാ നേതാക്കളേയും പങ്കെടുപ്പിച്ച് കൊണ്ടായിരുന്നു കെ സുധാകരൻ വിളിച്ചുചേർത്ത യോഗം. മട്ടാഞ്ചേരി ഹാരിസ്, തോക്ക് കേസ് പ്രതി റിയാസ്, പുലി നസീർ, ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിലെ പ്രതി ബിലാൽ തുടങ്ങി ക്രമിനൽ കേസ് പ്രതികളും മുൻ ഗുണ്ടാ നേതാക്കളും യോഗത്തിൽ പങ്കെടുത്തു. ആഭ്യന്തരവകുപ്പും എക്സൈസ് വകുപ്പും നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ, ഓപ്പറേഷൻ തണ്ടർ പരിപാടികൾക്ക് പിന്തുണ എന്ന പേരിലാണ് കൊച്ചിയിൽ കൂട്ടായ്മ നടന്നത്.







