കേന്ദ്രമന്ത്രിയുടെ പരിഹാസത്തിനെതിരെ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സുരേഷ് ഗോപിയുടെ പരാമർശം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചായിരുക്കുമെന്ന് വി ശിവൻകുട്ടി പറഞ്ഞു. ഇടുക്കി വട്ടവടയിൽ സംഘടിപ്പിച്ച കലുങ്ക് സംവാദത്തിലായിരുന്നു സുരേഷ്‌ഗോപി വി ശിവൻകുട്ടിയെ പരിഹസിച്ചത്. ‘നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ’ എന്നായിരുന്നു പരിഹാസം.
വട്ടവടയിൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. തനിക്കെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്നയാളാണ് വിദ്യാഭ്യാസ മന്ത്രി എന്നും അവരിൽനിന്ന് ഇതൊന്നും പ്രതീക്ഷിക്കേണ്ടന്നും സുരേഷ് ഗോപി പറഞ്ഞു. അവരൊക്കെ മാറട്ടെ എന്നിട്ട് നമുക്ക് ആലോചിക്കാം എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
ഇതിനെതിരെയാണ് മന്ത്രിയുടെ പ്രതികരണം. സുരേഷ് ഗോപി കേന്ദ്ര മന്ത്രി ആയതുകൊണ്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെക്കുറിച്ച് ആയിരിക്കും അദ്ദേഹത്തിന്റെ പരാമർശമെന്ന് വി ശിവൻകുട്ടി പറഞ്ഞു. കുടുംബത്തെ കൊണ്ട് പോലും കള്ളവോട്ട് ചെയ്യിപ്പിച്ച ആളാണെന്നും നാക്ക് എടുത്താൽ കള്ളത്തരം പറയുന്നവനാണ് സുരേഷ് ഗോപിയെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
കള്ളവോട്ട് ജയിച്ചു വന്നവരല്ല താനൊക്കെ. കേന്ദ്രമന്ത്രിയായി ഇത്രയും ദിവസമായിട്ടും നാടിന് മുട്ടുസൂചിയുടെ പ്രയോജനം ഉണ്ടായിട്ടുണ്ടോയെന്നും ശിവൻകുട്ടി ചോദിച്ചു. അദ്ദേഹം പറയുന്നതിന് നാട്ടുകാർ വില കൊടുക്കുന്നില്ല. വായിൽ തോന്നിയത് എല്ലാം വിളിച്ച് പറഞ്ഞു നടക്കുന്നു. അപേക്ഷ നൽകുന്നവരെയെല്ലാം പറഞ്ഞുവിടുന്നു. ആരുടെയും പ്രശ്നങ്ങൾ കേൾക്കാൻ സമയമില്ല. നിവേദനം വാങ്ങി കർച്ചീഫ് വച്ച് തുടച്ചു കളഞ്ഞയാളാണ് അദ്ദേഹം. സിനിമ സ്റ്റൈലിൽ കലിംഗസമാണ് സുരേഷ് ഗോപിയുടെ പുതിയ സിദ്ധാന്തമെന്നും വി.ശിവൻകുട്ടി പറഞ്ഞു.







