തോക്ക്, പതിനായിരത്തിലേറെ ഡിറ്റനേറ്ററുകള്‍, 2600 സ്റ്റിക്ക്, 3350 മീറ്റര്‍ തിരി; ഈരാറ്റുപേട്ടയില്‍ നിന്നും വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി; പ്രതിഷേധവുമായി നാട്ടുകാര്‍

ഈരാറ്റുപേട്ടയില്‍ നിന്നും ജലാറ്റിന്‍ സ്റ്റിക്കുകളും ഇലക്ട്രിക്, നോണ്‍ ഇലക്ട്രിക് ഡിറ്റനേറ്ററുകള്‍, തോക്ക് ഉള്‍പ്പെടെയുള്ള വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി. നടക്കല്‍ കുഴിവേലില്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഗോഡൗണില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തത്.

പതിനായിരത്തിലേറെ ഡിറ്റനേറ്ററുകള്‍, 2600 സ്റ്റിക്ക്, 3350 മീറ്റര്‍ തിരി എന്നിവയും ഒരു എയര്‍ റൈഫിളും ഗോഡൗണില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ ശിബിലി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടക്കല്‍ സ്വദേശി മുഹമ്മദ് ഫാസിലിനെയും പോലീസ് അറസ്റ്റ് ചെയ്തു. ശിബിലിക്ക് സ്ഫോടക വസ്തു നല്‍കിയത് ഫാസിലാണെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം 300 ഇലക്ട്രിക് ഡിറ്റനേറ്ററുകളും 200 ജലാറ്റിന്‍ സ്റ്റിക്കുകളുമായി ഈരാറ്റുപേട്ട സ്വദേശി ഷിബിലിയെ കട്ടപ്പനയില്‍ നിന്ന് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍നിന്നാണ് ഈരാറ്റുപേട്ട നടക്കല്‍ കുഴിവേലില്‍ റോഡിലെ ഗോഡൗണില്‍ കൂടുതല്‍ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചതായി വിവരം ലഭിച്ചത്.

Read more

ഷിബിലിയും കൂട്ടാളിയുമാണ് ഈ കെട്ടിടം വാടകക്ക് എടുത്തിരുന്നത്. വണ്ടന്‍മേട് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഷിബിലിയുടെ ജീപ്പില്‍ നിന്ന് ഡിറ്റനേറ്ററുകളും ജലാറ്റിന്‍ സ്റ്റിക്കുകളും കണ്ടെടുത്തത്. ജനവാസ കേന്ദ്രത്തില്‍ നിന്ന് വന്‍ സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. ശേഖരം കണ്ടെത്തിയ കെട്ടിടത്തിലും ചുറ്റുവട്ടത്തുമായി നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.