കഞ്ചാവ് കേസിലെ റിമാൻഡ് പ്രതി ഷമീർ മരിച്ച സംഭവത്തില്‍ ജയിൽ അധികൃതർക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി ഭാര്യ സുമയ്യ. അവശനായ ഷെമീറിനോടു കെട്ടിടത്തിനു മുകളിൽ നിന്നു ചാടാൻ ജയിലധികൃതർ നിർബന്ധിച്ചെന്നും രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ വീണു മരിച്ചെന്നു വരുത്തുകയായിരുന്നു ലക്ഷ്യമെന്നും സുമയ്യ പറഞ്ഞു. കഞ്ചാവു കേസിൽ ഷെമീറിനൊപ്പം അറസ്റ്റിലായ സുമയ്യ വിയ്യൂർ വനിതാ ജയിലിൽനിന്നു ജാമ്യത്തിൽ ഇറങ്ങിയ ശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു.
കഴിഞ്ഞ 30-നാണു കഞ്ചാവ് കേസ് പ്രതി ഷെമീറിന് റിമാൻഡ് പ്രതികളെ കോവിഡ് നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്ന മിഷൻ ക്വാർട്ടേഴ്സിലെ അമ്പിളിക്കല ഹോസ്റ്റലിൽ ക്രൂരമർദ്ദനമേറ്റത്. മർദ്ദനത്തിനു സാക്ഷിയായിരുന്നു സുമയ്യ. ‘അപസ്മാരമുള്ളയാളാണ്, മർദ്ദിക്കരുത്’ എന്ന് പ്രതികളെ കൈമാറുമ്പോൾ പൊലീസ് പറഞ്ഞതു ജയിൽ അധികൃതർക്ക് ഇഷ്ടപ്പെട്ടില്ലെന്നും ‘ലോക്കൽ പൊലീസിനെ കൊണ്ടു റെക്കമൻഡ് ചെയ്യിക്കുമല്ലേ’ എന്നു ചോദിച്ചു മർദ്ദിച്ചുവെന്നും സുമയ്യ പറയുന്നു. താനക്കടക്കമുള്ള സ്ത്രീ തടവുകാരെ പൂർണനഗ്നരാക്കി നിർത്തി. ഇതിനെ എതിർത്ത കൂട്ടുപ്രതി ജാഫറിനെ ക്രൂരമായി മർദ്ദിച്ചതായും അവർ പറഞ്ഞു.
കാക്കനാട് ജയിലിൽ ചെന്നപ്പോൾ സുമയ്യയെ കാണാനെത്തിയ ബന്ധുക്കളെ അകത്തേക്കു കടത്തിവിട്ടില്ല. അതേസമയം, ജയിൽ അധികൃതരുടെ ബന്ധുക്കൾ ജയിൽ കാണാനെത്തി അകത്തു കടന്നു. ഇതു കണ്ട് ജയിലിലുണ്ടായിരുന്ന സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് ഇടപെട്ടു. ‘ ജയിൽ അധികൃതരുടെ ബന്ധുക്കൾക്കെന്താ കോവിഡ് നിയന്ത്രണമില്ലേ’ എന്ന് ഉദ്യോഗസ്ഥരോടു സ്വപ്ന ചോദിച്ചെന്നും സുമയ്യ വെളിപ്പെടുത്തുന്നു.
കഴിഞ്ഞ മാസം 29-നാണ് 10 കിലോ കഞ്ചാവുമായി ഷെമീറിനെയും സുമയ്യയെയും മറ്റ് രണ്ട് പേരെയും തൃശൂര്‍ ശക്തൻ സ്റ്റാൻഡില്‍ നിന്ന് പൊലീസ് പിടികൂടുന്നത്. തുടർന്ന് റിമാന്‍ഡിലായ പ്രതികളെ പിന്നീട് അമ്പിളിക്കല കോവിഡ് സെൻറിലേക്ക് മാറ്റി. സെപ്തംബര്‍ 30-ന് ഷെമീറിനെ അപസ്മാര ബാധയെ തുടര്‍ന്നാണ് തൃശൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുന്നത്. ഇവിടെ വെച്ച് ഇയാള്‍ രക്ഷപ്പെടാൻ ശ്രമിക്കവെ ജയില്‍ ജിവനക്കാര്‍ മര്‍ദ്ദിച്ചതായി ദൃക്സാക്ഷികള്‍ പറയുന്നു. അന്നു തന്നെ കോവിഡ് സെൻറിലേക്ക് തിരികെ കൊണ്ടുവന്ന ഷെമീറിനെ അബോധാവസ്ഥയിലാണ് രാത്രി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. ശരീരം മുഴുവൻ അടിയേറ്റ മുറിവുകളായതിനാല്‍ ഡോക്ടര്‍മാര്‍ ഷമീറിനെ സർജിക്കൽ വാര്‍ഡിലേക്കാണ് മാറ്റിയത്.
എന്നാല്‍ പിറ്റേദിവസം പുലര്‍ച്ചെ ഷെമീര്‍ മരിച്ചു. തലക്കേറ്റ ക്ഷതവും ക്രൂരമർദ്ദനവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്. വടി കൊണ്ട് അടിച്ചതെന്നാണ് സൂചന. ഷെമീറിൻറെ വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയിട്ടുണ്ട്. ശരീരത്തില്‍ നാൽപതിലേറെ മുറിവുകളുണ്ട്. ദേഹം മുഴുവൻ രക്തം കട്ട പിടിച്ചിട്ടുണ്ട്. ശരീരത്തിൻറെ പിൻഭാഗത്ത് അടിയേറ്റ് രക്തം വാര്‍ന്നു പോയിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമാണ്.
Read more
സംഭവത്തിൽ നാല് ജീവനക്കാര്‍ക്കെതിരെ കേസെടുത്തു. കോവിഡ് സെൻറിലെ ജയില്‍ ജീവനക്കാര്‍ക്കെതിരെ ഇതിനു മുമ്പും ഒട്ടേറെ പരാതികളുയര്‍ന്നിരുന്നു.